LATEST
എല്ലാ ജി.സി.സി രാജ്യങ്ങളില്‍ നിന്നും ഹൗസ് ഡ്രൈവര്‍മാര്‍, വീട്ടു വേലക്കാരികള്‍ തുടങ്ങിയവര്‍ പിരിയുമ്പോള്‍ സ്പോണ്‍സറില്‍ നിന്നും ലഭിക്കേണ്ട ലഭിക്കേണ്ട തുക

ഗാര്‍ഹിക തൊഴിലാളികള്‍ ജി.സി.സി രാജ്യങ്ങളിളെ അവിഭാജ്യ ഘടകമാണ്. ഈ രാജ്യങ്ങളിലെ ഭൂരിഭാഗം വീടുകളിലെങ്കിലും ഹൗസ് ഡ്രൈവര്‍, വീട്ടു വേലക്കാരികള്‍ തുടങ്ങി വിദേശങ്ങളില്‍ നിന്നും റിക്രൂട്ട് ചെയ്തു കൊണ്ട് വന്ന ഗാര്‍ഹിക വിഭാഗത്തിലെ ഒരാളെങ്കിലും ജോലി ചെയ്യുന്നുണ്ടാകും. എങ്കിലും സ്വകാര്യ മേഖലയിലെ തൊഴിലാളികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹൗസ് ഡ്രൈവര്‍മാരുടെ ആനുകൂല്യങ്ങളും അവകാശങ്ങളും സംബന്ധിക്കുന്ന നിയമങ്ങള്‍ താരതമ്യേന ദുര്‍ബലമായിട്ടാണ് കണ്ടു വരുന്നത്.
ഉദാഹരണത്തിന് സൗദി അറേബ്യയില്‍ തൊഴില്‍ നിയമത്തിനു കീഴില്‍ വരുന്ന ഒരു തൊഴിലാളിക്ക് ആദ്യത്തെ അഞ്ചു വര്‍ഷം പ്രതിമാസ ശമ്പളത്തിന്റെ പകുതിയും അത് കഴിഞ്ഞുള്ള വര്‍ഷങ്ങളില്‍ ഓരോ മാസത്തെ ശമ്പളവും സേവനാനന്തര ആനുകൂല്യമായി ലഭിക്കുമ്പോള്‍ ഹൗസ് ഡ്രൈവര്‍ അടങ്ങുന്ന ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ക്ക് നാല് വര്‍ഷം കൂടുമ്പോള്‍ ഒരു മാസത്തെ ശമ്പളമാണ് ആനുകൂല്യമായി ലഭിക്കുന്നത്. അതേ സമയം ഒമാന്‍ ഗാര്‍ഹിക വിഭാഗത്തില്‍ പെടുന്ന തൊഴിലാളികള്‍ക്ക് സേവനാനന്തര ആനുകൂല്യമായി ഒന്നും തന്നെ നല്‍കുന്നില്ല. അവിടെ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമം പോലും നിലവിലില്ല.
സൗദി അറേബ്യ, യു.എ.ഇ, കുവൈറ്റ്, ഖത്തര്‍, ഒമാന്‍, ബഹറിന്‍ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലെ ഗാര്‍ഹിക മേഖലയിലെ തൊഴിലാളികള്‍ക്ക് തങ്ങളുടെ ആനുകൂല്യങ്ങളെ സംബന്ധിച്ചും അവകാശങ്ങളെ സംബന്ധിച്ചും യാതൊരു അറിവും ഇല്ല എന്നാണു ഈ വിഭാഗത്തില്‍ പെട്ട തൊഴിലാളികളുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.
സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യങ്ങളെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ട് സമഗ്രമായ ലേഖനം കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചപ്പോള്‍ ഗാര്‍ഹിക വിഭാഗത്തില്‍ പെടുന്ന തൊഴിലാളികള്‍ക്ക് ഇത് പോലുള്ള എന്തെങ്കിലും ആനുകൂല്യങ്ങളോ അവകാശങ്ങളോ ലഭ്യമാണോ എന്ന് ആരാഞ്ഞു കൊണ്ട് എണ്ണൂറിലധികം സന്ദേശങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചത് (ആ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).
ഇതില്‍ തന്നെ തൊണ്ണൂറു ശതമാനവും ഹൗസ് ഡ്രൈവര്‍മാരുടെ ചോദ്യങ്ങളായിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പ് ഞങ്ങള്‍ സൗദി അറേബ്യയിലെ ഹൗസ് ഡ്രൈവര്‍മാര്‍ അടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും കടമകളും സംബന്ധിച്ച വിശദമായ ലേഖനം തന്നെ പ്രസിദ്ധീകരിച്ചിരുന്നു. (ആ ലേഖനം വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).
കുവൈറ്റില്‍ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമം നിലവില്‍ വന്നിട്ട് ആറു വര്‍ഷം കഴിഞ്ഞെങ്കിലും ഇപ്പോഴും 72 ശതമാനത്തോളം തൊഴിലാളികള്‍ക്കും അത്തരത്തിലൊരു നിയമം രാജ്യത്തുള്ളതായി പോലും അറിയില്ലെന്ന് മാധ്യമ സര്‍വേകള്‍ വെളിപ്പെടുത്തുന്നു. തൊഴിലാളികള്‍ക്ക് മാത്രമല്ല, അവരുടെ തൊഴിലുടമകള്‍/സ്പോണ്‍സര്‍മാരായ 62 ശതമാനം പേര്‍ക്കും ഇത് പോലുള്ള ഒരു നിയമം നിലവിലുള്ളതായോ തങ്ങളുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കേണ്ടതെന്നോ അറിയില്ല എന്ന് വ്യക്തമാക്കിയത് കുവൈറ്റിലെ ഹ്യൂമന്‍ റൈറ്റ്സ് സൊസൈറ്റിയാണ് (Kuwait Society for Human Rights (KSHR).
ഗാര്‍ഹിക തൊഴിലാളികളുടെ അവകാശങ്ങളില്‍ ഏറ്റവും അവഗണിക്കപ്പെടുന്ന വിഷയം അവര്‍ക്ക് ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യങ്ങള്‍ തന്നെയാണ്. ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമങ്ങള്‍ക്ക് രൂപം നല്‍കുന്നതില്‍ ജി.സി.സി രാജ്യങ്ങള്‍ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുന്നില്ല എന്ന് വേണം കരുതാന്‍.
ഉദാഹരണമായി ജി.സി.സി രാജ്യങ്ങളില്‍ ഉള്‍പ്പെട്ട ഒമാനില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് പ്രത്യേകമായൊരു തൊഴില്‍ നിയമമോ ഇല്ല എന്ന് മാത്രമല്ല നിലവിലെ തൊഴില്‍ നിയമത്തില്‍ അവരെ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല.
ബഹറിനില്‍ മാത്രമാണ് തൊഴില്‍ നിയമം ചില ഭാഗങ്ങളില്‍ ഗാര്‍ഹിക തൊഴിലാളികളെ കൂടി ഉള്‍പ്പെടുത്തുകയും മറ്റു തൊഴിലാളികള്‍ക്ക് ലഭ്യമാവുന്ന അതേ അളവില്‍ സേവനാനന്തര ആനുകൂല്യം ഗാര്‍ഹിക തൊഴിലാളികള്‍ക്കും നല്‍കുകയും ചെയ്തിട്ടുള്ളത്. എങ്കിലും ഇവിടെയും ഗാര്‍ഹിക തൊഴിലാളികളുടെ ജോലി സമയം, സിക്ക് ലീവ്, മിനിമം വേതനം തുടങ്ങിയ വിഷയങ്ങളില്‍ മുഖ്യധാര തൊഴിലാളികളുമായി അസമത്വം നില നില്‍ക്കുന്നുണ്ട്.
ആറു ജി.സി.സി രാജ്യങ്ങളിലും ഹൗസ് ഡ്രൈവര്‍മാര്‍ അടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അവരുടെ തൊഴിലില്‍ നിന്നും പിരിയുന്ന അവസരത്തില്‍ നിയമ പ്രകാരം ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യം എത്രയാണ് എന്ന് നോക്കാം.
സൗദി അറേബ്യ
സൗദി അറേബ്യയില്‍ 25 ലക്ഷത്തില്‍ അധികം ഗാര്‍ഹിക തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് എന്നാണു ഏകദേശ കണക്ക്. ഇതില്‍ 70 ശതമാനത്തോളം പേര്‍ പുരുഷന്മാരാണ്. അതില്‍ തന്നെ പത്ത് ലക്ഷത്തിലധികം ഹൗസ് ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2013 ലാണ് ഹൗസ് ഡ്രൈവര്‍ അടങ്ങുന്ന ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമം (Resolution No. 310, 07/09/1434 AH) മന്ത്രിസഭ അംഗീകരിക്കുന്നത്. ഈ നിയമത്തില്‍ സ്ത്രീകളും പുരുഷന്മാരുമായ ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടുന്നു. ഹൗസ് ഡ്രൈവര്‍മാര്‍ കൂടാതെ , വീട്ടു ജോലിക്കാര്‍, പൂന്തോട്ട പരിപാലകര്‍, ഗാര്‍ഹിക ഇടങ്ങളിലെ സുരക്ഷാ ജോലിക്കാര്‍, ഹോം ടൈലര്‍ തുടങ്ങി വീടുകളുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്ന വിദേശികളെ ബാധിക്കുന്ന ഈ നിയമം ഗാര്‍ഹിക തൊഴിലാളിയുടെ കടമകളും അവകാശങ്ങളും ആനുകൂല്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്.
ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമ (Resolution No. 310, 07/09/1434 AH) പ്രകാരം ഹൗസ് ഡ്രൈവര്‍മാര്‍ക്കും സേവനാനന്തര ആനുകൂല്യം ലഭിക്കും. ഒരേ തൊഴിലുടമയുടെ കീഴില്‍ നാല് വര്‍ഷം തുടര്‍ച്ചയായ സര്‍വീസ് ഉള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആ തൊഴിലാളിക്ക് ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുകയാണ് സേവനാനന്തര ആനുകൂല്യമായി തൊഴിലുടമ നല്‍കേണ്ടതാണ്. ഓരോ നാല് വര്‍ഷത്തിനും ഒരു മാസത്തെ ശമ്പളത്തിന് തുല്യമായ തുക സേവനാനന്തര ആനുകൂല്യമായി ലഭിക്കണം.
ഹൗസ് ഡ്രൈവര്‍മാരുടെ വിശ്രമം സംബന്ധിച്ചും ഈ നിയമത്തില്‍ വ്യവസ്ഥയുണ്ട്. എന്നാല്‍ എത്ര മണിക്കൂര്‍ ഒരു ഹൗസ് ഡ്രൈവര്‍ ജോലി ചെയ്യണം എന്ന് വ്യക്തമാക്കുന്നതിന് പകരമായി ഒരു തൊഴിലാളിക്ക് ദിവസവും ഏറ്റവും ചുരുങ്ങിയത് ഒന്‍പത് മണിക്കൂര്‍ വിശ്രമം ലഭിക്കുന്ന തരത്തില്‍ വിശ്രമിക്കാന്‍ അനുവദിക്കണം എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.
അത് പോലെ തന്നെ തൊഴില്‍ കരാറില്‍ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം ആഴ്ചയില്‍ ഒരു ദിവസം വിശ്രമം ലഭിക്കുന്നതിനു തൊഴിലാളിക്ക് അര്‍ഹതയുണ്ട്.
കൂടാതെ വാര്‍ഷിക അവധി സംബന്ധിച്ചും നിയമം വ്യക്തമായി പറയുന്നുണ്ട്. തൊഴിലാളിയുടെ തൊഴില്‍ കരാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാവുകയും അതിനു ശേഷവും അയാള്‍ അതെ കാലാവധിക്ക് തന്നെ തൊഴില്‍ കരാര്‍ തുടരാന്‍ ആഗ്രഹിക്കുകയുമാണെങ്കില്‍ അയാള്‍ക്ക് ഒരു മാസത്തെ ശമ്പളത്തോട് കൂടിയ അവധി തൊഴിലുടമ നല്‍കേണ്ടതാണ് എന്ന് നിയമം വ്യക്തമാക്കുന്നു.
വാര്‍ഷിക അവധിക്ക് പുറമേ തൊഴിലാളിക്ക് ആരോഗ്യ പരമായ പ്രശ്നങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അയാള്‍ക്ക് വര്‍ഷത്തില്‍ മുപ്പത് ദിവസം വരെ ശമ്പളത്തോട് കൂടിയ സിക്ക് ലീവ് തൊഴിലുടമ അനുവദിച്ചു നല്‍കേണ്ടതാണ്. കൂടാതെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമങ്ങളുടെയും വ്യവസ്ഥകളുടെയും അടിസ്ഥാനത്തില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ തൊഴിലുടമ ഉറപ്പു വരുത്തണമെന്നും നിയമം അനുശാസിക്കുന്നുണ്ട്. (സൗദി അറേബ്യയില്‍ ഹൗസ് ഡ്രൈവര്‍മാര്‍ അടക്കമുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട സേവനാനന്തര ആനുകൂല്യം എങ്ങിനെ എളുപ്പത്തില്‍ കണക്ക് കൂട്ടണമെന്ന് അറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).
ബഹറിന്‍
ബഹറിനില്‍ ഗാര്‍ഹിക തൊഴിലാളിക്ക് മികച്ച സേവനാനന്തര ആനുകൂല്യമാണ് തൊഴില്‍ നിയമ പ്രകാരം നിഷ്കര്‍ഷിച്ചിട്ടുള്ളത്. തൊഴില്‍ നിയമത്തിന്റെ വകുപ്പ് 116 പ്രകാരം തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് പിരിയുന്ന അവസരത്തില്‍ ഒരു ഗാര്‍ഹിക തൊഴിലാളിക്ക് ആദ്യത്തെ മൂന്ന് വര്‍ഷത്തേക്ക് ഓരോ മാസത്തെ ശമ്പളത്തിന്റെ പകുതി വീതവും അതിനു ശേഷമുള്ള ഓരോ വര്‍ഷത്തേക്കും ഓരോ മാസത്തെ മുഴുവന്‍ ശമ്പളവും ലഭിക്കണം.
കൂടാതെ തൊഴിലുടമയുടെ കീഴില്‍ ജോലി ചെയ്യുന്ന വര്‍ഷത്തിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ക്കും തൊഴിലാളിക്ക് ആനുകൂല്യം ലഭിക്കേണ്ടതുണ്ട്. അതായത് ഒരു തൊഴിലാളി അഞ്ചു വര്‍ഷവും രണ്ടു മാസവും ജോലിയെടുത്തു എങ്കില്‍ അഞ്ചു വര്‍ഷത്തെ ആനുകൂല്യത്തോടൊപ്പം അതിന് ആനുപാതികമായി ആ രണ്ടു മാസത്തെ ആനുകൂല്യം കൂടി അയാള്‍ക്ക് ലഭിക്കേണ്ടതായിട്ടുണ്ട്.
യു.എ.ഇ
യു.എ.ഏ യിലെ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമത്തിലെ (Federal Law no. 10 of 2017) വകുപ്പ് 26 പ്രകാരം ഒരു വര്‍ഷമോ അതില്‍ കൂടുതലോ തുടര്‍ച്ചയായി തൊഴില്‍ പൂര്‍ത്തിയാക്കിയ ഗാര്‍ഹിക തൊഴിലാളിക്ക് സേവനാനന്തര ആനുകൂല്യത്തിനു അര്‍ഹതയുണ്ട്. തൊഴില്‍ കരാര്‍ അവസാനിക്കുന്ന സമയത്ത് ലഭിച്ചിരുന്ന ശമ്പളത്തിന്റെ 14 ദിവസത്തിന്റെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ വര്‍ഷത്തേയും ആനുകൂല്യം കണക്കാക്കുക.
വര്‍ഷങ്ങള്‍ക്ക് പുറമേ സര്‍വീസില്‍ നിന്നും പിരിയുന്ന അവസാന വര്‍ഷത്തിലെ മാസങ്ങള്‍ കൂടി ആനുകൂല്യം കണക്കാക്കുന്ന സമയത്ത് കണക്കിലെടുക്കണം. ഒരു വര്‍ഷം സര്‍വീസ് പൂര്‍ത്തിയായാല്‍ മാത്രമേ ഈ നിബന്ധന ബാധകമാവുകയുള്ളൂ.
ഖത്തര്‍
ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമ പ്രകാരം (No. 15 of 2017) ഒരു വര്‍ഷം സര്‍വീസില്‍ പൂര്‍ത്തിയാക്കിയ ഗാര്‍ഹിക തൊഴിലാളിക്ക് സേവനാനന്തര ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. നിയമത്തിലെ വകുപ്പ് 15 പ്രകാരം നിയമം നിലവില്‍ വന്നത് മുതല്‍ മറ്റു ആനുകൂല്യങ്ങള്‍ കൂടാതെ തൊഴിലില്‍ നിന്നും പിരിഞ്ഞു പോകുന്ന അവസരത്തില്‍ തൊഴിലാളിക്ക് സേവനാനന്തര ആനുകൂല്യം നല്‍കാന്‍ തൊഴിലുടമ ബാധ്യസ്ഥനാണ്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ പ്രകാരം ഇത് നിര്‍ണ്ണയിക്കാം. എന്നാല്‍ സര്‍വീസില്‍ ഉണ്ടായിരുന്ന ഓരോ വര്‍ഷത്തേക്കും ഏറ്റവും ചുരുങ്ങിയത് മൂന്നാഴ്ചത്തെ വേതനമാണ് നല്‍കേണ്ടത്.
വര്‍ഷങ്ങള്‍ക്ക് പുറമേ വര്‍ഷത്തിലെ മാസങ്ങള്‍ കൂടി കണക്കിലെടുത്ത് ആനുകൂല്യം ലഭിക്കാന്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് അര്‍ഹതയുണ്ട്. തൊഴിലാളിക്ക് ഏതെങ്കിലും തരത്തിലുള്ള ബാധ്യതകള്‍ തോഴിലുടമയുമായി ഉണ്ടെങ്കില്‍ അത് ഈ തുകയില്‍ നിന്നും കുറവ് ചെയ്യാന്‍ തൊഴിലുടമക്ക് അധികാരമുണ്ട്.
കുവൈറ്റ്
ജൂണ്‍ 24, 2015 ലാണ് രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമം കുവൈറ്റില്‍ പ്രാബല്യത്തില്‍ വന്നത്. ഈ ഗാര്‍ഹിക തൊഴിലാളി നിയമ പ്രകാരം കുവൈറ്റില്‍ തൊഴില്‍ കരാര്‍ അവസാനിപ്പിച്ച് പിരിയുന്ന അവസരത്തില്‍ ഒരു ഗാര്‍ഹിക തൊഴിലാളിക്ക് ഓരോ വര്‍ഷത്തേക്കും ഓരോ മാസത്തെ വേതനം ലഭിക്കുവാന്‍ അര്‍ഹതയുണ്ട്.
എന്നാല്‍ പകുതിയില്‍ അധികം വരുന്ന തൊഴിലുടമകളും ഈ ആനുകൂല്യം തൊഴിലാളികള്‍ക്ക് നിഷേധിക്കുന്നതായാണ് കുവൈറ്റ് സൊസൈറ്റി ഹ്യൂമന്‍ റൈറ്റ്സ് വ്യക്തമാക്കുന്നത്.
ഒമാന്‍
ഒമാന്‍ ആണ് ജി.സി.സി രാജ്യങ്ങളില്‍ വെച്ച് ഒരു ആനുകൂല്യവും ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നല്‍ക്കാത്ത ഒരേ ഒരു രാജ്യം. ഗാര്‍ഹിക തൊഴിലാളികളുടെ സേവനാനന്തര ആനുകൂല്യം നിര്‍ണ്ണയിക്കുന്ന ഒരു നിയമവും ഒമാനില്‍ നിലവില്‍ ഇല്ല.
(യു.എ.ഇ, ഖത്തര്‍, കുവൈറ്റ്, ബഹറിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ഗാര്‍ഹിക തൊഴിലാളികളെ സംബന്ധിക്കുന്ന നിയമങ്ങളെ കുറിച്ചുള്ള വിശദമായ പ്രത്യേക ലേഖനങ്ങള്‍ വരും ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്)
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/H8E7DkwUxmhJJ9RZWiLMLG
പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.