Connect with us

LATEST

അറിയുക, കരുതലോടെ പ്രവര്‍ത്തിക്കുക. സൗദിയിലെ പ്രവാസ ജീവിതം സുരക്ഷിതമാക്കുക

Published

on

സൗദി പോലീസിന് വെറും 22 റിയാല്‍ കൈക്കൂലി നകാന്‍ ശ്രമിച്ചതിന് സൗദിയിലെ പടിഞ്ഞാറന്‍ പ്രവിശ്യയിലെ യാംബുവില്‍ മലയാളി ജയിലിലായത് മലയാളികളായ പ്രവാസികള്‍ക്ക് ഒരു ക്ലാസ്സിക് ഉദാഹരണമാണ്.  അശ്രദ്ധയും അറിവില്ലായ്മയും ഒരാളെ എത്ര മാത്രം കുഴപ്പത്തിലേക്ക് കൊണ്ട് ചെന്നെത്തിക്കുമെന്നുള്ളതിനുള്ള ഉദാഹരണം.

പലര്‍ക്കും ഈ സംഭവത്തിന്റെ യുക്തി ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല.  ഇത്രയും കുറഞ്ഞ തുക എന്ത് കൊണ്ടായിരിക്കും ആ യുവാവ് പോലീസ് ഉദ്യോഗസ്ഥന് കൈക്കൂലിയായി നല്‍കാന്‍ തുനിഞ്ഞത്? കുറച്ചു ദിവസങ്ങള്‍ സൗദിയിലെ മലയാളികള്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യം ആയിരുന്നു അത്. പിന്നീടാണ് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായത്. അതോടെ മലപ്പുറം കൊണ്ടോട്ടി കണ്ണന്‍ കുളവന്‍ വീട്ടില്‍ അബ്ദുല്‍ മുബഷിര്‍ സൗദിയില്‍ ആകമാനമുള്ള മലയാളികളായ പ്രവാസികളുടെ സഹതാപം പിടിച്ചു പറ്റി.

സൗദിയിലെത്തി ഇഖാമ പോലും ലഭിക്കുന്നതിനു മുന്‍പായിരുന്നു 22 റിയാലിന്റെ കൈക്കൂലി കേസില്‍ മുബഷിര്‍ ജയിലിലായത്. ഹൗസ്‌ ഡ്രൈവര്‍ വിസയില്‍ യാമ്പു റോയല്‍ കമ്മിഷനില്‍ എത്തിയ മുബഷിര്‍ രണ്ടാഴ്ച തികയുന്നതിന് മുന്‍പ് തന്നെ സ്പോണ്‍സറുടെ നിര്‍ബന്ധത്തിനു വഴങ്ങി ലൈസന്‍സ് ഇല്ലാതെ  വാഹനം ഓടിക്കുകയായിരുന്നു. നിതാഖാത് പരിശോധന ശക്തമായിരുന്ന സമയത്ത് അപ്രതീക്ഷിതായി വാഹന പരിശോധന സംഘത്തിന് മുന്നില്‍ പെട്ട മുബഷറിനോട് രേഖകള്‍ നല്‍കാന്‍ പോലീസ് ആവശ്യപ്പെടുകയായിരുന്നു.

രേഖകള്‍ നല്‍കാന്‍ ട്രാഫിക്‌ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ ഭാഷ വശമില്ലാതെ ആശയ കുഴപ്പത്തിലായ മുബഷിര്‍ കയ്യില്‍ ഉണ്ടായിരുന്ന പാസ്പോര്‍ട്ട് കോപ്പി കാണിച്ചു കൊടുക്കുകയായിരുന്നു. പരിശോധനാ ഉദ്യോഗസ്ഥന്‍ മറ്റെന്തോ ചോദിച്ചപ്പോള്‍ അറബി അറിയാത്ത മുബഷിര്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന എല്ലാ പേപ്പറും പുറത്തെടുത്ത് കാണിച്ചു കൊടുക്കുകയായിരുന്നു. ഇതിനോടൊപ്പം പെട്ടു പോയ 22 റിയാല്‍ കണ്ടു കൈക്കൂലിയായി തെറ്റിദ്ധരിച്ച ഉദ്യോഗസ്ഥന്‍ ഇയാളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് മുബഷിറിന്റെ വിശദീകരണം. പിന്നീട് മലയാളികളായ സാമൂഹിക പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനുമായി  ബന്ധപ്പെട്ടപ്പോഴാണ് കൈക്കൂലി കേസ് ആണ് ചുമത്തിയിരിക്കുനത് എന്ന് വ്യക്തമായത്.

ഒടുവില്‍ യാമ്പു ഗവര്‍ണറേറ്റില്‍ നിന്നും കത്ത് സംഘടിപ്പിച്ചു പോലീസ്‌ സ്റ്റേഷനില്‍ നല്‍കി നിരപരാധിത്വം വ്യക്തമാക്കി അവിടെ നിന്നും ക്ലിയറന്‍സ്‌ ഫയല്‍ ജയിലിലേക്ക് അയച്ചതിന് ശേഷം മാത്രമാണ് മുബഷിറിനു മോചനം ലഭിച്ചത്.

അന്ന് കണ്ണന്‍ കുളവന്‍ വീട്ടില്‍ അബ്ദുല്‍ മുബഷിര്‍ എന്ന നിരക്ഷരനും നിസ്സഹായനുമായ പ്രവാസി യുവാവാണ് കൈക്കൂലി കേസില്‍ കുടുങ്ങിയത് എങ്കില്‍ ഇന്ന് രാജ്യത്തെ മന്ത്രിമാരും, ജഡ്ജിമാരും, ഉന്നത അധികാരികള്‍ പോലും കൈക്കൂലി, അഴിമതി, അധികാര ദുര്‍വിനിയോഗ കേസുകളില്‍ പിടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് കൈകൂലി, വ്യാജരേഖ ചമക്കൽ, അഴിമതി എന്നീ ആരോപണങ്ങളുടെ പേരിൽ പൊതുസുരക്ഷാ ഉന്നത മേധാവി ലഫ്. ജനറൽ ഖാലിദ് ബിൻ ഖറാർ അൽഹർബിയുടെ സേവനം അവസാനിപ്പിച്ച് നിർബന്ധിത വിരമിക്കലിന് നിർദേശം നൽകി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഉത്തരവിട്ടത്.

ഇന്നത്തെ കൈക്കൂലി/അഴിമതി വേട്ടക്ക് പിന്നില്‍

സൗദി അധികൃതരുടെയും ഉന്നതരുടെയും അഴിമതി കഥകളുടെ പിന്നാമ്പുറങ്ങള്‍ക്ക് പിറകെ പോകുക എന്നത് ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല. സൗദി നിയമത്തില്‍ കൈക്കൂലി എന്ന ഗുരുതരമായ കുറ്റകൃത്യം പ്രവാസികളായ മലയാളികളെ എങ്ങിനെ ബാധിക്കുമെന്ന് വ്യക്തമായ ബോധവല്‍ക്കരണം നടത്തുക എന്നത് മാത്രമാണ് ഈ ലേഖനത്തിന്റെ ലക്‌ഷ്യം. എന്നാല്‍ അതിനു മുന്‍പ് സൗദി അറേബ്യയിലെ കൈക്കൂലിയും അധികാര ദുര്‍വിനിയോഗവും സംബന്ധിച്ച നടപടികള്‍ ഇന്നത്തെ അവസ്ഥയിലേക്ക് എത്തി നില്‍ക്കുന്നത് എങ്ങിനെയാണെന്ന് ചെറിയ രീതിയില്‍ ഒന്ന് പരിശോധിക്കേണ്ടതുണ്ട്.

എണ്‍പതുകള്‍ മുതല്‍ സൗദിയില്‍ അഴിമതി വ്യാപകമാണെന്നും പൊതുധന വിനിയോഗത്തിന്റെ പത്തു ശതമാനം അഴിമതി കാരണമായി നഷ്ടപ്പെടുകയാണെന്നും തുറന്ന് പറഞ്ഞതത് മറ്റാരുമല്ല, രാജ്യത്തിന്റെ കിരീടാവകാശി അമീര്‍ മുഹമ്മദ്‌ ബിന്‍ സല്‍മാനാണ്. 2017 ല്‍ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം കിരീടാവകാശി വ്യക്തമാക്കിയത്. അതോടൊപ്പം ശക്തമായ അഴിമതി വിരുദ്ധ നടപടികള്‍ സ്വീകരിക്കുമെന്നും അഴിമതി മൂലം നഷ്ടപ്പെട്ട എല്ലാ പണവും തിരിച്ചു പിടിച്ച് പോതുഖജനാവിലെക്ക് എത്തിക്കുമെന്നും അമീര്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ വ്യക്തമാക്കിയപ്പോള്‍ അധികാരം ലഭിക്കുമ്പോള്‍ സാധാരണ പോലുള്ള ഒരു ആരംഭ ശൂരത്വവും വാഗ്വിലാസവുമായി മാത്രമേ പുറം ലോകം അത് കണക്കാക്കിയുള്ളൂ.

എന്നാല്‍ പിന്നീട് ചിത്രം മാറുന്നതാണ് ലോകം കണ്ടത്. കിരീടാവകാശിയുടെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ നടപടി ശക്തമായ നടപടികള്‍ ആരംഭിച്ചതോടെ സൗദിയില്‍ ഉന്നതരുടെ അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തു വന്നു. രാജകുമാരനോ മന്ത്രിയോ, ആരായാലും തെളിവുണ്ടെങ്കില്‍ കണക്ക് പറയേണ്ടി വരും എന്നതായിരുന്നു കിരീടാവകാശിയുടെ നിലപാട്.

2015 മുതലുള്ള അഴിമതി കേസുകളില്‍ തെളിവുകള്‍ സംഭരിക്കുന്നതിന് പ്രത്യേക കര്‍മ്മ സമിതി രൂപീകരിച്ചു.  രണ്ടു വര്‍ഷം നീണ്ട പ്രവര്‍ത്തനങ്ങളിലൂടെ അഴിമതിക്കാരായ ഇരുനൂറോളം പേരെ കുറിച്ച കൃത്യമായ വിവരങ്ങള്‍ ലഭിച്ചു. താഴെ തട്ടില്‍നിന്ന് ആരംഭിച്ചതിനാലാണ് മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാറിന്റെ അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ പരാജയപ്പെടുന്നതിന് കാരണമെന്ന് മനസ്സിലാക്കിയതിനാല്‍ ഉന്നതതലത്തില്‍ നിന്നുതന്നെ അഴിമതി വിരുദ്ധ പോരാട്ടം ആരംഭിക്കുന്നതിനായി ആരംഭിച്ചു. അഴിമതി കേസുകളുമായി ബന്ധപ്പെട്ട വിവര ശേഖരണം പൂര്‍ത്തിയായതോടെയാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറസ്റ്റ് അടക്കമുള്ള നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്തു.

പിന്നീട് നടന്നത് വ്യാപകമായ അറസ്റ്റുകളാണ്. ബില്യണ്‍ കണക്കിന് റിയാലിന്റെ സമ്പത്തുള്ള രാജകുമാരന്മാര്‍ മുതല്‍ വ്യവസായികളും മന്ത്രിമാരും രാജകുടുംബാംഗങ്ങളും വരെ പിടിയിലായി. അഴിമതി കേസിൽ അറസ്റ്റിലായ ഏതാനും പ്രതികളുടെ സമ്പത്ത് മാത്രം 3300 കോടി ഡോളർ വരുമെന്നാണ് അന്താരാഷ്ട്രാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്. വ്യവസായികളെയും രാജകുടുംബാംഗങ്ങളെയും ഉന്നത ഉദ്യോഗസ്ഥന്‍മാരെയും തടവിലാക്കി ചോദ്യം ചെയ്തിരുന്ന റിയാദ് റിറ്റ്സ് കാള്‍ട്ടണ്‍ ഹോട്ടല്‍ സംഭവം ലോകം മുഴുവന്‍ ആകാംക്ഷയോടെ വീക്ഷിച്ചതുമാണ്.

അഴിമതി കേസുകളിലെ ഇവരുടെ പങ്കുകള്‍ തെളിയിക്കുന്ന രേഖകള്‍ കാണിച്ചുകൊടുത്തു. അഴിമതി കേസുകളില്‍ അറസ്റ്റിലായവരില്‍ ഒരു ശതമാനം പേര്‍ മാത്രമാണ് നിരപരാധികളാണെന്ന് തെളിഞ്ഞത്. നാലു ശതമാനം പേര്‍ തങ്ങള്‍ അഴിമതിക്കാരല്ല എന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുകയും വിചാരണ നേരിടുകയും ചെയ്യുന്നു. ബാക്കിയുള്ള 95 ശതമാനം പേരും അഴിമതിയിലൂടെ സമ്പാദിച്ച പണം പൊതുഖജനാവില്‍ തിരിച്ചടക്കുന്നതിന് സമ്മതിച്ചു. 1200 ലേറെ അക്കൗണ്ടുകൾ സൗദി ബാങ്കുകൾ മരവിപ്പിച്ചു. അഴിമതി കേസ് പ്രതികളുമായി ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പിലൂടെ പൊതുഖജനാവിലേക്ക് പതിനായിരം കോടി ഡോളര്‍ തിരികെയെത്തിക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒരു കമ്പനിയും പാപ്പരാവാതെ ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടമുണ്ടാകാതെ

സൗദി സമൂഹത്തിന്റെ ഉന്നത തലങ്ങളില്‍ നടക്കുന്ന അഴിമതി വിരുദ്ധ വേട്ട, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേയും നിക്ഷേപ താല്‍പ്പര്യങ്ങളെയും എതിരായി ബാധിക്കാതെ നോക്കാന്‍ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രത്യേക താല്‍പ്പര്യമെടുത്തു. നിയമാനുസൃത താല്‍പര്യങ്ങള്‍ നിറവേറ്റുന്നതിന് കൈക്കൂലി നല്‍കിയ വ്യവസായികളെ വിചാരണ ചെയ്യില്ലെന്ന നിലപാട് നിക്ഷേപകര്‍ക്ക് ആത്മ വിശ്വാസം വളര്‍ത്തി.

അഴിമതി കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തികളുടെ പേരിലുള്ള 1200 ലേറെ അക്കൗണ്ടുകൾ സൗദി ബാങ്കുകൾ മരവിപ്പിച്ചു എങ്കിലും സൗദിയിൽ പ്രവർത്തിക്കുന്ന വിദേശ ബാങ്കുകളുടെ ഡയറക്ടർമാരുമായി സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി അധികൃതർ കൂടിക്കാഴ്ചകൾ നടത്തി അഴിമതി കേസ് പ്രതികളുമായി ബന്ധമുള്ള കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിക്കില്ലെന്ന് ഉറപ്പു നല്‍കി.

വ്യവസായികളെയും നിക്ഷേപകരെയും കുറ്റപ്പെടുത്തുന്നതിന് പകരമായി ബ്യൂറോക്രാറ്റുകള്‍ ഇവരെ ബ്ലാക്ക്‌മെയില്‍ ചെയ്ത് കൈക്കൂലി ഈടാക്കുകയായിരുന്നു എന്ന നിലപാടായിരുന്നു സര്‍ക്കാര്‍ സ്വീകരിച്ചത്. ഈ ബ്യൂറോക്രാറ്റുകള്‍ പദ്ധതി കരാര്‍ തുകകള്‍ ഉയര്‍ത്തിയും കൈക്കൂലി സ്വീകരിച്ചും വ്യവസായികളെയും നിക്ഷേപകരെയും ചൂഷണം ചെയ്തു സര്‍ക്കാര്‍ പണം കവരുകയായിരുന്നു. അത്തരക്കാരാണ് അറസ്റ്റിലായത് എന്നാണു ഔദ്യോഗിക സ്ഥിരീകരണം. ഈ നിലപാട് മൂലം രാജ്യത്തെ നടക്കുന്നഅഴിമതി വിരുദ്ധ പേരാട്ടം മൂലം ഒരു കമ്പനിയും പാപ്പരായിട്ടില്ല. ഒരാള്‍ക്ക് പോലും തൊഴില്‍ നഷ്ടവും ഉണ്ടായിട്ടില്ല.

മലയാളികളായ പ്രവാസികളില്ല

അഴിമതിയും കൈക്കൂലിയും നിയമപരമായി ഏതാണ്ട് സമാനമാണെങ്കിലും നസാഹ നടത്തുന്ന ഓപറെഷനുകളില്‍ മലയാളികളായ സൗദി പ്രവാസികള്‍ ഉള്‍പ്പെട്ടതായി ഇതുവരെ റിപ്പോര്‍ട്ടുകളില്ല. ഭീമമായ തോതില്‍ കള്ളപ്പണം വെളുപ്പിച്ചു, അധികാരം ദുര്‍വിനിയോഗം ചെയ്തു, ക്രമവിരുദ്ധമായി പണം സമ്പാദിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളില്‍ സ്വദേശി സമൂഹത്തിലെ ഉന്നതരായ ഒരു ശതമാനം പേര്‍ മാത്രമാണ് അത്തരം നടപടികള്‍ അഭിമുഖീകരിക്കുന്നത്. സൗദിയിലെ കൈക്കൂലി വിരുദ്ധ നിയമ പ്രകാരമുള്ള നടപടികള്‍ ബാധകമാവുന്ന വിധത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളായ പ്രവാസികള്‍ ഒട്ടും തന്നെ ഇല്ല എന്ന് തന്നെ പറയാം.

മലയാളികളായ പ്രവാസികള്‍ പിടിയിലാവുന്ന കൃത്യങ്ങള്‍

നസാഹ ഇപ്പോള്‍ നടത്തി കൊണ്ടിരിക്കുന്ന വ്യാപകമായ പരിശോധനകളും നടപടി ക്രമങ്ങളുമെല്ലാം രാജ്യത്തിന്റെ ആഭ്യന്തര വിഷയവുമാണ്‌. അത് കൊണ്ട് തന്നെ സൗദി അറേബ്യയുടെ പൊതുവായ വ്യവസ്ഥകളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യങ്ങള്‍ “അറിഞ്ഞിരിക്കുക’ എന്നതിലുപരി പ്രവാസികള്‍ക്കിടയില്‍ അതിനെ കുറിച്ച് ഗഹനമായ ചര്‍ച്ചയുടെ ആവശ്യമില്ല. മലയാളികളായ പ്രവാസികള്‍ പലപ്പോഴും ഉള്‍പ്പെടുന്നത് കൈക്കൂലി സംബന്ധമായ കേസുകളിലാണ്. അതിനാല്‍ ഇത് സംബന്ധിച്ച് പ്രാഥമികമായി പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അത് അറിഞ്ഞിരിക്കാത്ത പക്ഷം ഒരുപക്ഷെ നിങ്ങളുടെ പ്രവാസ ജീവിതത്തിന് പ്രതീക്ഷിക്കാത്ത അവസാനം വരെ സംഭവിച്ചേക്കാം.

മലയാളികളായ പ്രവാസികള്‍ പലപ്പോഴും പിടിയിലാവുന്നത് താരതമ്യേന ഗുരുതരമല്ലാത്ത കൈക്കൂലി കേസുകള്‍ക്കാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോട്, കണ്ണൂര്‍ സ്വദേശികളായ രണ്ടു മലയാളികള്‍ പോലീസിന്റെ പിടിയിലായത് നാടകീയമായായിരുന്നു. കൊറോണവൈറസ് വ്യാപനത്തെ തുടർന്നുണ്ടായ പ്രതിസന്ധി തീര്‍ക്കാനായി വ്യാജമദ്യ വിൽപ്പനയാരംഭിച്ച കണ്ണൂർ സ്വദേശി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ 170 കുപ്പി മദ്യം സഹിതം പോലീസ് പിടിയിലാവുകയായിരുന്നു. തുടര്‍ന്ന് തന്നെ മോചിപ്പിക്കാനായി അയാള്‍ പോലീസിന് കൈക്കൂലി വാഗ്ദാനം ചെയ്യുകയായിരുന്നു. തുടര്‍ന്ന് പോലീസിന് നല്‍കാനുള്ള കൈക്കൂലിയായ മൂവായിരം റിയാലുമായി പോലിസ് സ്റ്റേഷനിലെത്തി പണം കൈമാറിയ വർക്ക്ഷോപ്പ് ജീവനക്കാരനും കൂട്ടുകാരനായ കോഴിക്കോട് സ്വദേശിയെ കൈക്കൂലിക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുകയായിരുന്നു.

പോലീസുകാര്‍ക്ക് മാത്രമല്ല, ബംഗ്ലാദേശ് സ്വദേശിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ച കേസിലും മലയാളിയായ പ്രവാസി ജയിലില്‍ ആയിട്ടുണ്ട്. ദമ്മാം കിങ് ഫഹദ് വിമാനത്താവളത്തിലെ ജീവനക്കാരനായ ബംഗ്ലാദേശ് സ്വദേശിക്ക് 500 റിയാൽ നല്‍കിയതിനാണ് അൽ കോബാറിലെ സൗദി സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായിരുന്ന കണ്ണൂർ സ്വദേശി വളപ്പിൽ വീട്ടിൽ ഹസൻ ജയിലായത്.

മാതാവിന് അസുഖം മൂർച്ഛിച്ചതിനാൽ ഫൈനൽ എക്സിറ്റില്‍ നാട്ടിലേക്ക് മടങ്ങുന്നതിനാണ് ഹസൻ ദമാം വിമാനത്താവളത്തിൽ എത്തിയത്. അനുവദനീയമായതിലും അധികം ലഗേജിന്റെ തൂക്കം കൂടിയതിനാല്‍ വിമാന കമ്പനി ഉദ്യോഗസ്ഥര്‍ ലഗേജ് നിരസിച്ചു. അപ്പോഴാണ്‌ കുറഞ്ഞ ചാർജിൽ സാധനങ്ങൾ കയറ്റി വിടാന്‍ സഹായിക്കാമെന്ന വാഗ്ദാനവുമായി ട്രോളി ജീവനക്കാരനായ ബംഗാളുകാരനും ഒരു നേപ്പാളുകാരനും ഹസന്റെ അരികിലേക്ക് എത്തിയത്.

500 റിയാലാണ് അവര്‍ ആവശ്യപ്പെട്ടത്. അത് ഹസന്‍ നല്‍കുകയും ചെയ്തു. എന്നാല്‍ ഇവരുടെ നീക്കങ്ങൾ വിമാന താവളത്തിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ നിരീക്ഷിച്ചിരുന്നത് അവര്‍ അറിഞ്ഞിരുന്നില്ല. ബോര്‍ഡിംഗ് പാസുമായി അകത്തു ചെന്ന ഹസനെ ഉദ്യോഗസ്ഥര്‍ പിടികൂടി. തുടര്‍ന്ന് പണം വാങ്ങിയ ബംഗ്ലാദേശ് സ്വദേശിയും പിടിയിലായി. കുറ്റം തെളിഞ്ഞതിനാൽ മൂന്ന് മാസ തടവും 1500 റിയാൽ പിഴയും ശിക്ഷ വിധിച്ചു. ശിക്ഷക്ക് ശേഷം ഹസനെ നാട് കടത്തുകയും ചെയ്തു. കൈകൂലി സ്വീകരിച്ച ബംഗ്ലാദേശ് സ്വദേശിക്കും സമാന ശിക്ഷ ലഭിച്ചു.

പോലീസിന് കൈക്കൂലി വാഗ്ദാനം ചെയ്ത കേസുകള്‍ ഈ കോവിഡ് പ്രതിസന്ധിയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. കര്‍ഫ്യൂ സമയത്ത് കര്‍ഫ്യൂ ലംഘിച്ചതിന് പിടിയിലായ ചില വിദേശികള്‍ ശിക്ഷയില്ലാതെ രക്ഷപ്പെടുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി വാഗ്ദാനം ചെയ്തതും പത്രങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു.

ഈ സാഹചര്യത്തില്‍ സൗദി അറേബ്യയുടെ നിയമത്തെ സംബന്ധിച്ചിടത്തോളം ഏതൊക്കെ പ്രവൃത്തികളാണ് കൈക്കൂലി എന്ന കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുക, ഏതൊക്കെ സാഹചര്യങ്ങളാണ് നിയമ ലംഘനത്തിലേക്ക് നയിക്കുക, എന്തൊക്കെയാണ് അതിനുള്ള ശിക്ഷ തുടങ്ങിയ അടിസ്ഥാന കാര്യങ്ങളില്‍ ഒരു പ്രാഥമിക അവബോധം സൗദിയിലെ മലയാളികളായ പ്രവാസികള്‍ക്ക് ഉണ്ടാവേണ്ടത് തങ്ങളുടെ പ്രവാസ ജീവിതം സുരക്ഷിതമാക്കാന്‍ ഏറെ സഹായകരമാണ്. ഈ വിഷയത്തില്‍ സൗദിയിലെ പ്രവാസി മലയാളികളുടെ ബോധവല്‍ക്കരണത്തിനു വേണ്ടി ഞങ്ങള്‍ക്ക് ലഭിച്ച ചോദ്യങ്ങളില്‍ നിന്നും പ്രസക്തമായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ താഴെ നല്‍കുന്നു.

  1. സൗദിയില്‍ എന്താണ് കൈക്കൂലി

എന്താണ് കൈക്കൂലി എന്ന് കൈക്കൂലി വിരുദ്ധ നിയമത്തില്‍ പ്രത്യക്ഷമായി നിര്‍വ്വചിച്ചിട്ടില്ല എന്നതാണ് ഏറെ ശ്രദ്ധേയം. 1992 ലാണ് സൗദി അറേബ്യ സര്‍ക്കാര്‍/പൊതു മേഖലയിലെ അഴിമതി നിര്‍മ്മാര്‍ജ്ജനത്തിന് വേണ്ടി കൈക്കൂലി വിരുദ്ധ നിയമം (Royal Decree M/36, 29/12/1412H-July 1, 1992) കൊണ്ട് വന്നത്. എന്നാല്‍ സ്വകാര്യ മേഖലയിലെ അഴിമതിയുടെ വ്യാപനം മൂലം 2019 മാര്‍ച്ചില്‍ ഈ നിയമത്തിന്റെ വ്യാപ്തി സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുകയായിരുന്നു (Royal Decree 4 of 1440/3-2019). ഇതോടെ സ്വകാര്യ മേഖലയിലും കൈക്കൂലി ഒരു കുറ്റകൃത്യമായി മാറി.

ഒരു വ്യക്തിയുടെ തൊഴില്‍ പരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനോ നിര്‍വഹിക്കാതിരിക്കുന്നതിനോ അയാള്‍ സ്വീകരിക്കുകയോ അയാള്‍ക്ക് വാഗ്ദാനം ചെയ്യപ്പെടുകയോ ചെയ്യുന്ന സമ്മാനമോ, സാമ്പത്തികമോ, മറ്റു രീതികളിലോ ഉള്ള ആനുകൂല്യങ്ങളോ ആകാം. ഇത് നേരിട്ടോ പരോക്ഷമായോ ആകാം.

  1. കൈക്കൂലി നല്‍കിയാലുള്ള ശിക്ഷ

ഈ നിയമ പ്രകാരം ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന് കൈക്കൂലി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്യുന്നത് നിയമ ലംഘനവും കുറ്റകൃത്യവുമാണ്. ഈ നിയമ ലംഘനങ്ങളിലാണ് പലപ്പോഴും മലയാളികള്‍ ഉള്‍പ്പെടയുള്ള പ്രവാസികള്‍ കുടുങ്ങി പോകുന്നത്. കൈക്കൂലി വാഗ്ദാനം ചെയ്യുന്നവര്‍ക്ക്, വാഗ്ദാനം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ സ്വീകരിച്ചിട്ടില്ലെങ്കില്‍ കൂടി പത്തു വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയുമാണ് പരിഷ്‌കരിച്ച നിയമം അനുശാസിക്കുന്നത്.

പത്ത് വര്‍ഷം തടവാണ് കുറ്റം തെളിഞ്ഞാല്‍ ശിക്ഷയായി ലഭിക്കുക. പരമാവധി പത്ത് മില്യന്‍ റിയാല്‍ വരെ പിഴ ശിക്ഷയും ലഭിക്കാം. കൂടാതെ കൈക്കൂലി കേസിൽ കുറ്റക്കാരനാണെന്ന് തെളിയുന്ന സർക്കാർ ഉദ്യോഗസ്ഥരെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയും ഭാവിയിൽ സർക്കാർ ജോലികൾ നിഷേധിക്കുന്നതിനും കൈക്കൂലി വിരുദ്ധ നിയമം അനുശാസിക്കുന്നുണ്ട്.

  1. കൈക്കൂലി നല്‍കിയാലും ശിക്ഷയില്‍ നിന്നും എങ്ങിനെ രക്ഷപ്പെടാന്‍ സാധിക്കും?

കൈക്കൂലി സംബന്ധമായ ശിക്ഷയില്‍ നിന്നും മറ്റു നിയമ ലംഘനങ്ങളില്‍ നിന്നും ഒഴിവാകുന്നതിനും രക്ഷപ്പെടുന്നതിനും കൈക്കൂലി വിരുദ്ധ നിയമത്തിലെ വകുപ്പ് 16 കൈക്കൂലി നല്‍കിയ വ്യക്തിക്കോ, ഇടനിലക്കാരനോ അവസരം നല്‍കുന്നുണ്ട്. കൈക്കൂലി കേസ് കണ്ടെത്തുന്നതിനോ പുറത്തു വരുന്നതിനോ മുന്‍പായി ഇതേ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകളെ അറിയിക്കുന്ന പക്ഷം കൈക്കൂലി നല്‍കിയ ആളെയും ഇതിന് മധ്യവര്‍ത്തിയായി പ്രവര്‍ത്തിച്ച ആളെയും ശിക്ഷകളില്‍ നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി വിരുദ്ധ നിയമത്തിലെ 16-ാം വകുപ്പ് അനുശാസിക്കുന്നു.

  1. നിയമത്തിന് കീഴില്‍ വരുന്നവര്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ പൊതു മേഖലാ സ്ഥാപനങ്ങളിലോ സ്ഥിരമായോ താല്‍ക്കാലികമായോ ജോലിയെടുക്കുന്നവര്‍, സര്‍ക്കാരോ നിയമപരമായ ചുമതകളും അധികാരങ്ങലുമുള്ള സ്ഥാപനങ്ങളോ നിയമിക്കുന്ന വിദഗ്ദര്‍, ആര്‍ബിട്രേറ്റര്‍മാര്‍, സൗദി സര്‍ക്കാരിന്റെ പ്രത്യേക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി നിയമിക്കപ്പെട്ടവര്‍ തുടങ്ങിയവര്‍ ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നു.

  1. സ്വകാര്യ മേഖലക്ക് ഈ നിയമം ബാധകമാണോ?

ഈ നിയമം 2019 ല്‍ സ്വകാര്യ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്ന തീരുമാനത്തിന് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ജിദ്ദ അല്‍ സലാം കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയതോടെ സ്വകാര്യ കമ്പനികളിലെ ജോലിക്കാരും ഈ നിയമത്തിന്റെ പരിധിയില്‍ വന്നു കഴിഞ്ഞു. സ്വകാര്യ കമ്പനികള്‍, പൊതുസമൂഹത്തിന് പ്രയോജനങ്ങള്‍ ലഭിക്കുന്ന സ്വകാര്യ സന്നദ്ധ സംഘടനകളുടെ ജീവനക്കാര്‍, സൗദിയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകളിലെയും ഫൗണ്ടേഷനുകളിലെയും ജീവനക്കാര്‍, പ്രൊഫഷനല്‍ സംഘടനകള്‍, പ്രൊഫഷനല്‍ ബോഡികള്‍ തുടങ്ങിയവയും ഈ നിയമത്തിന്റെ പരിധിക്കുല്ലിലായി.

ജോയിന്റ് സ്റ്റോക്ക് കമ്പനികളിലെ ജീവനക്കാര്‍, പൊതു സേവനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളിലേയും ഇന്‍സ്റ്റിറ്റ്യൂഷനുകളിലേയും ജീവനക്കാര്‍, സര്‍ക്കാര്‍ മൂലധനത്തോട് കൂടി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍, ബാങ്കിംഗ് കമ്പനികള്‍ തുടങ്ങിയവയും ഈ നിയമത്തിന്റെ പരിധിയിലാണ്.

ഈ നിയമ പ്രകാരം സ്വകാര്യ സംഘടനയിലോ കമ്പനിയിലോ ജോലി ചെയ്യുന്ന ഒരാളില്‍ നിന്നും തൊഴില്‍ പരമായ കടമ നിര്‍വ്വഹിക്കുന്നതില്‍ നിന്നും വിലക്കുന്നതിനായി സമ്മാനമോ, വാഗ്ദാനമോ, മറ്റെന്തെങ്കിലും ആനുകൂല്യമോ വാഗ്ദാനം ചെയ്യുന്ന വ്യക്തികളും ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. ഇങ്ങിനെ ആവശ്യപ്പെടുന്നതും കുറ്റകരമാണ്.

  1. ബ്രാഞ്ച് കൈക്കൂലി നല്‍കിയാല്‍ മാതൃ കമ്പനി കുറ്റക്കരനാകുമോ ?

ഒരു സ്വകാര്യ കമ്പനിയുടെ ഒരു ശാഖയിലെ ഒരു വ്യക്തി കൈക്കൂലി സംബന്ധമായ പ്രവൃത്തികള്‍ ചെയ്‌താല്‍ അത് മാതൃ കമ്പനിയെ ബാധിക്കുമോ എന്നും മാതൃകമ്പനി അതില്‍ കുറ്റക്കാരാവുമോ എന്നുള്ളതും പലപ്പോഴും ഉയര്‍ന്നു വരുന്ന ഒരു ചോദ്യമാണ്. പ്രധാന കമ്പനിയുടെ ബ്രാഞ്ച് ആയി സൗദിയില്‍ രൂപീകരിക്കപ്പെട്ട ഒരു ശാഖയുടെ പ്രവൃത്തികള്‍ക്ക്‌ പ്രധാന കമ്പനിക്ക് ഉത്തരവാദിത്വമുണ്ട്.

കൈക്കൂലി സംബന്ധമായ കുറ്റകൃത്യം ചെയ്യുന്നതിന് പ്രധാന കമ്പനി പ്രേരിപ്പിക്കുന്ന സാഹചര്യം ഉണ്ടായാലോ, കൈക്കൂലി സംബന്ധമായ കുറ്റകൃത്യം ചെയ്യുന്നതിന് പ്രധാന കമ്പനി ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന സാഹചര്യം ഉണ്ടായാലോ, കൈക്കൂലി സംബന്ധമായ കുറ്റകൃത്യം നടക്കുകയും അതില്‍ നിന്നുള്ള നേട്ടങ്ങള്‍ പ്രധാന കമ്പനിക്ക് ലഭിക്കുന്ന സാഹചര്യം ഉണ്ടായാലോ, ഇത്തരമൊരു കുട്ടകൃയ്ത്യം നടക്കുന്നു അല്ലെങ്കില്‍ നടക്കാന്‍ സാധ്യതയുണ്ട് എന്ന് പ്രധാന കമ്പനിക്ക് അറിയുനായിരുന്ന സാഹചര്യത്തിലോ, കൈക്കൂലി സംബന്ധമായ ഒരു കുറ്റകൃത്യം നടക്കുന്നു അല്ലെങ്കില്‍ നടക്കാന്‍ സാധ്യതയുണ്ട് എന്ന് പ്രധാന കമ്പനിക്ക് അറിയാമായിരുന്നിട്ടും അത് തടയാനായി യാതൊരു ശ്രമവും നടത്താത്ത സാഹചര്യത്തില്‍ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിലാണ് ബ്രാഞ്ചിന്റെ കൈക്കൂലി നിയമ ലംഘനങ്ങള്‍ക്ക് മാതൃ കമ്പനിയും കുറ്റക്കാരായി മാറുന്നത്.

  1. സന്തോഷത്തിനായി ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന ചെറിയ സമ്മാനങ്ങള്‍ കൈക്കൂലിയാണോ?

പലപ്പോഴും പ്രവാസികള്‍ ചോദിക്കുന്ന ഒരു ചോദ്യം (പ്രത്യേകിച്ചും ബിസിനസ് നടത്തുന്നവരോ, ബിസിനസ് സ്ഥാപനങ്ങളുടെ താക്കോല്‍ സ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരോ ആയവര്‍) തങ്ങളുടെ കാര്യങ്ങള്‍ പെട്ടെന്ന് സാധിച്ചു കിട്ടുന്നതിന് വേണ്ടി നല്‍കുന്ന ചെറിയ സമ്മാനങ്ങള്‍ കൈക്കൂലി എന്ന കുറ്റകൃത്യത്തിന്റെ പരിധിയില്‍ വരുമോ എന്നതാണ്. നല്‍കുന്ന തുകയുടെ അളവോ, സമ്മാനത്തിന്റെ മൂല്യമോ അല്ല ഇവിടെ പ്രധാനം. നിശ്ചിതമായ നടപടി ക്രമങ്ങള്‍ നിലവില്‍ ഉള്ളപ്പോള്‍  അത് മറികടന്നു കൊണ്ടുള്ള പെട്ടെന്നുള്ള കാര്യ സാധ്യത്തിനോ വളഞ്ഞ വഴികളിലൂടെ കാര്യങ്ങള്‍ സാധിക്കാനോ നടത്തുന്ന എല്ലാ പ്രവൃത്തികളും നല്‍കുന്ന തുകയുടെയോ സമ്മാനത്തിന്റെയോ മൂല്യം നോക്കാതെ തന്നെ നിയമ ലംഘനമായി കണക്കാക്കപ്പെടും.

  1. കൈക്കൂലി നല്‍കുന്ന വ്യക്തിയല്ലാതെ മറ്റാരൊക്കെയാണ് ഈ നിയമ പ്രകാരം കുറ്റക്കാരാവുക?

കൈക്കൂലി എന്ന കുറ്റത്തിന് കൂട്ടു നില്‍ക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്ന വ്യക്തികളും ഈ നിയമത്തിലെ വകുപ്പ് 10 പ്രകാരം കൂട്ടു പ്രതികളായി കുറ്റക്കരാകും. കൈക്കൂലിയാണെന്ന് വ്യക്തമായി അറിഞ്ഞു കൊണ്ട് തന്നെ മറ്റൊരാള്‍ക്ക് വേണ്ടി കൈക്കൂലി സ്വീകരിക്കുകയോ സ്വീകരിക്കാന്‍ നിയോഗിക്കപ്പെടുകയോ ചെയ്യുന്ന വ്യക്തിയും കുറ്റക്കാരനാണ്.

അതായത് കൈക്കൂലി വാങ്ങുന്നയാള്‍, നല്‍കുന്നയാള്‍, അതിനു ഇടനിലക്കാരനായി നില്‍ക്കുന്ന വ്യക്തികള്‍, ഈ കുറ്റകരമായ കൃത്യത്തിനു കൂട്ടു നില്‍ക്കുന്ന വ്യക്തികള്‍ തുടങ്ങിയവരെല്ലാം ഈ നിയമ പ്രകാരം കുറ്റക്കാരായി മാറും.

  1. നിയമപരമായി കാര്യങ്ങള്‍ ചെയ്യുന്നതിന് സമ്മാനങ്ങള്‍ നല്‍കിയാല്‍ കൈക്കൂലിയാകുമോ?

നിയമപരമല്ലാത്ത കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിനു ലഭിക്കുന്ന പണമോ സമ്മാനങ്ങളോ മാത്രമല്ല കൈക്കൂലിയായി കണക്കാക്കുക. നിയമാനുസൃത ജോലിയാണെങ്കില്‍ കൂടി അത് നിര്‍വഹിക്കുന്നതിന് കൈക്കൂലി ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും പത്തു വര്‍ഷം വരെ തടവും പത്തു മില്യന്‍ റിയാല്‍ വരെ പിഴയും ലഭിക്കുന്ന കുറ്റമാണെന്ന് കൈക്കൂലി വിരുദ്ധ നിയമത്തിലെ വകുപ്പ് വ്യക്തമാക്കുന്നു.

നിയമ ലംഘനം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ ഉള്‍പ്പെടുന്ന മേല്‍ പറഞ്ഞ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് അഞ്ചു വര്‍ഷം തടവും പത്ത് മില്യന്‍ റിയാല്‍ പിഴയുമാണ് ശിക്ഷയായി ലഭിക്കുക. അറിഞ്ഞു കൊണ്ട് ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷം തടവും 50,000 റിയാല്‍ പിഴ ശിക്ഷയും ലഭിക്കും.

  1. നല്‍കിയ കൈക്കൂലി നിരസിക്കപ്പെട്ടാലും ശിക്ഷ ഉണ്ടാകുമോ?

ഒരു വ്യക്തി കൈക്കൂലി നല്‍കുകയോ കൈക്കൂലി വാഗ്ദാനം ചെയ്യുകയോ ചെയ്യുകയും അത് നിരസിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൈക്കൂലി നല്‍കാന്‍ ശ്രമിച്ച വ്യക്തി ഈ നിയമ പ്രകാരം പത്തു വര്‍ഷം തടവിനും പരമാവധി പത്ത് മില്യന്‍ റിയാല്‍ വരെ പിഴ ശിക്ഷക്കും അര്‍ഹനാണ്.

  1. പിടിക്കപ്പെട്ടാല്‍ കൈക്കൂലിയായി നല്‍കുന്ന സംഖ്യയും സമ്മാനങ്ങളും എന്ത് ചെയ്യും?

കൈക്കൂലി വിരുദ്ധ നിയമ പ്രകാരമുള്ള എല്ലാ നിയമ ലംഘനങ്ങളിലും കൈക്കൂലിയായി നല്‍കുന്നതോ സ്വീകരിച്ചതോ ആയ സംഖ്യകളും സമ്മാനങ്ങളും തുടങ്ങി എല്ലാം തന്നെ പിടിച്ചെടുക്കും.

  1. കുറ്റം ആവര്‍ത്തിക്കുന്നവര്‍ക്കുള്ള ശിക്ഷ എന്താണ്?

ഒരിക്കല്‍ ഈ നിയമ പ്രകാരമുള്ള കുറ്റത്തിന് ശിക്ഷിക്കപ്പെടുകയും എന്നാല്‍ അതിനു ശേഷം അഞ്ചു വര്‍ഷത്തിനുള്ളി അതേ വ്യക്തി ഈ നിയമ പ്രകാരമുള്ള കുറ്റം ആവര്‍ത്തിക്കുകയാണെങ്കില്‍ പ്രസ്തുത കുറ്റത്തിന് ഈ നിയമ പ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷയില്‍ കൂടുതല്‍ ലഭിക്കും. എന്നാല്‍ ഇരട്ടിയില്‍ അധികം ശിക്ഷ നല്‍കാന്‍ പാടുള്ളതല്ല.

സൗദി കമ്പനികളിലെയോ വിദേശ കമ്പനികളിലെയോ ജീവനക്കാര്‍ കൈക്കൂലി വിരുദ്ധ നിയമ പ്രകാരം ശിക്ഷിക്കപ്പെടുകയാണെങ്കില്‍ അവര്‍  പിന്നീട് പദ്ധതികളുടെ വിഭവ സമാഹരണത്തിലോ (Procurement), നടപ്പാക്കലിലോ പങ്കെടുക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു.

  1. പ്രധാനപ്പെട്ട അഴിമതി വിരുദ്ധ സര്‍ക്കാര്‍ ഏജന്‍സി ഏതാണ്?

‘നസാഹ’യാണ് സര്‍ക്കാര്‍ തലത്തിലുള്ള അഴിമതി വിരുദ്ധ സര്‍ക്കാര്‍ ഏജന്‍സി. സർക്കാർ, പൊതു മേഖല കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട അഴിമതി വിവരങ്ങള്‍ ദേശീയ അഴിമതി വിരുദ്ധ കമ്മീഷന്‍ ആയ സൗദി ആന്റി കറപ്ഷൻ അതോറിറ്റി അഥവ ‘നസാഹ’യെ അറിയിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം പോലും ഇപ്പോള്‍ നിലവിലുണ്ട്. 2011 ല്‍ സ്ഥാപിതമായ, രാജാവിനോട് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്ന നസാഹക്ക് അഴിമതി സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നവരെ സംരക്ഷിക്കാന്‍ 2018 ല്‍ രാജകീയ ഉത്തരവ് പ്രകാരം പ്രത്യേക നിയമം കൊണ്ട് വന്നത് തന്നെ ഇക്കാര്യത്തില്‍ ഭരണകൂടത്തിന്റെ നിലപാട് വ്യക്തമാക്കുന്നു.

നസാഹയെ പിന്തുണക്കാന്‍ പ്രധാനപ്പെട്ട മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രധാനപ്പെട്ടവര്‍ അടങ്ങുന്ന സുപ്രീം ആന്റി കറപ്ഷന്‍ കമ്മിറ്റിയും 2017ല്‍ സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശ പ്രകാരം സ്ഥാപിതമായിട്ടുണ്ട്. സൗദി നിയമമനുസരിച്ച് അറ്റോര്‍ണി ജനറലിന്റെ പ്രവര്‍ത്തനത്തില്‍ ആര്‍ക്കും ഇടപെടാന്‍ സാധിക്കില്ല. രാജാവിനു മാത്രമേ അദ്ദേഹത്തെ പദവിയില്‍നിന്ന് നീക്കം ചെയ്യുന്നതിന് സാധിക്കുകയുള്ളൂ. എന്നാല്‍ അഴിമതി വിരുദ്ധ പോരാട്ടത്തിന് നേതൃത്വം നല്‍കുന്നത് രാജാവു തന്നെയാണ് എന്നതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചിന്തക്ക് വകയില്ല.

  1. മറ്റുള്ള അന്വേഷണ ഏജന്‍സികള്‍ ഏതൊക്കെയാണ്?

സര്‍ക്കാര്‍ ജീവനക്കാര്‍, പട്ടാളക്കാര്‍, പബ്ലിക് ഇന്‍സ്റ്റിറ്റ്യൂഷനുകള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം തുടങ്ങിയ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്നത്തിനുള്ള അധികാരം കണ്‍ട്രോള്‍ ആന്‍ഡ്‌ ഇന്‍വെസ്റ്റിഗേഷന്‍ ബോര്‍ഡ് ആണ്.

എല്ലാ തരത്തിലുമുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും അന്വേഷിക്കുന്നതിനുള്ള അധികാരം നല്‍കിയിട്ടുള്ളത് പബ്ലിക് പ്രോസിക്യൂഷനാണ്.

സംശയകരമായി തോന്നുന്ന തരത്തിലുള്ള എല്ലാ വിധ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷിക്കുന്നത് സൗദിയുടെ കേന്ദ്ര ബാങ്കായ സൗദി അറേബ്യന്‍ മോണിട്ടറി ഏജന്‍സി (സാമ) ആണ്.

ഭരണപരമായ അഴിമതികള്‍ അന്വേഷിക്കുകയും പുറത്തു കൊണ്ട് വരികയും ചെയ്യേണ്ടത് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആണ്.

  1. കൈക്കൂലി/അഴിമതി സംഭവങ്ങളെ കുറിച്ച് എങ്ങിനെ റിപ്പോര്‍ട്ട് ചെയ്യാം?

കണ്‍ട്രോള്‍ ആന്റ് ആന്റി-കറപ്ഷന്‍ കമ്മീഷന്റെ ടോള്‍ ഫ്രീ നമ്പരായ 980 എന്ന നമ്പറില്‍ ബന്ധപ്പെട്ടും കമ്മീഷന്റെ മറ്റു ഔദ്യോഗിക ചാനലുകള്‍ വഴിയും അഴിമതികളെയും അധികാര ദുര്‍വിനയോഗങ്ങളെയും കുറിച്ച് സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കും. അഴിമതികളെ കുറിച്ച് വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ തീര്‍ത്തും രഹസ്യമായി കമ്മീഷന്‍ സൂക്ഷിക്കുകയും ഇത്തരക്കാര്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്യും. അഴിമതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് കമ്മീഷന്‍ പ്രോത്സാഹനങ്ങളും നല്‍കുന്നുണ്ട്.

 

സൗദി അറേബ്യയില്‍ മേല്‍ പറഞ്ഞ നിയമപരമല്ലത്തെ ഏതു പ്രവൃത്തിയും ചെയ്യുന്നതിന് മുന്‍പായി രണ്ടു തവണ ആലോചിക്കുക. സൗദി ഉദ്യോഗസ്ഥര്‍ താരതമ്യേന അഭിമാനികളാണ് എന്നത് കൊണ്ടും കൈക്കൂലി വാഗ്ദാനം നിരസിച്ചാല്‍ അവര്‍ക്ക് വലിയ തോതില്‍ സര്‍ക്കാര്‍ ആദരം ലഭിക്കുമെന്നും ഉള്ളത് കൊണ്ട് പോലീസുകാര്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി കൊടുത്ത് കാര്യസാധ്യത്തിനു പുറപ്പെടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കുക. പലരും കൈക്കൂലി കൊടുക്കുന്നു, അവരുടെ കാര്യങ്ങള്‍ നടക്കുന്നു എന്നത് പൊതുവായ ഒരു ഒഴിവു കഴിവല്ല. മറ്റുള്ളവരുടെ കാര്യത്തില്‍ നടന്നത് നിങ്ങളുടെ കാര്യത്തില്‍ നടക്കണമെന്നില്ല. അതിനാല്‍ ഓരോ നീക്കവും ശ്രദ്ധയോടെ മുന്നോട്ടു പോകുക തന്നെയാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗ്ഗം.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍ & കണ്‍സല്‍ട്ടന്റ്. ദുബായ്.റിയാദ്.ഡല്‍ഹി.കൊച്ചി.

 

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/KR4O0rlB7Py7FS2dC1wAlY

പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 പരസ്യങ്ങള്‍ക്ക് ബന്ധപ്പെടുക: [email protected] / 8921190515 (WatsApp) 

LATEST

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

Published

on

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ്‌ ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?

സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.

അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.

2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത്‌ കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.

പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ്‌ കൈക്കൊള്ളുന്നത്.

പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.

അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.

മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.

കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.

നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.

സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.

ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ്‌ ഉചിതം.

പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക.     https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD 

ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial

 

വിവരങ്ങള്‍ നല്‍കിയത്: 

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)

Continue Reading

LATEST

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

Published

on

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക്  വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?    

 

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ്‌ സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.

പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.

2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന്‌ സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.

സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.

ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.

സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച്  വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം  ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.

പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:

മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:

  1. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
  2. ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
  3. ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
  4. ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
  6. സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.

ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.

  1. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
  2. ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  3. കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
  4. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
  5. ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)

ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.

  1. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. സ്പെഷ്യലൈസ്ഡ്‌ ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.

കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):

ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.

  1. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
  2. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
  3. ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

പ്ലാറ്റിനം റേഞ്ച് കമ്പനികൾ:

നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ്‌ പ്ലാറ്റിനം വിഭാഗം.

  1. ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
  2. വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
  3. ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
  4. അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
  5. മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
  6. വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.

സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം

നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.

നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.

എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.

അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ.  പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.

എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.

 

ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.

മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)

 

Continue Reading

LATEST

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

Published

on

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.

സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ്‌ പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.

നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ്‌ അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും  സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.

രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.

മുഹമ്മദ്‌ അഷറഫ്  

ന്യൂ ഡല്‍ഹി.

 

Continue Reading
INDIA3 weeks ago

വിചാരണ ആറു മാസത്തിനകം പൂര്‍ത്തിയാക്കി വിധി പറയാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം

LATEST1 year ago

ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

LATEST1 year ago

സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

LATEST1 year ago

എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

LATEST1 year ago

വിസിറ്റ്-പുതിയ വിസക്കാര്‍ക്ക് അപ്ഡേഷന്‍, യാത്ര മുടങ്ങുന്ന സാഹചര്യം, 93 അംഗീകൃത പരിശോധന കേന്ദ്രങ്ങള്‍: സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍

LATEST1 year ago

സൗദിയില്‍ ബൂസ്റ്റര്‍ ഡോസ് ഇല്ലെങ്കില്‍ പിഴ?, തവക്കല്‍ന, അബ്ഷീര്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍.

LATEST1 year ago

സൗദിയിലേക്ക് നഴ്സുമാര്‍ മാന്‍പവര്‍ സപ്ലൈ സ്ഥാപനങ്ങള്‍ വഴി പോകുന്നത് പരമാവധി ഒഴിവാക്കുക

LATEST1 year ago

ബൂസ്റ്റര്‍ ഡോസ്, റീ എന്‍ട്രി, ഇലക്ട്രോണിക് തൊഴില്‍ കരാര്‍, ഒരു ലക്ഷം റിയാല്‍ പിഴ തുടങ്ങിയവയെ കുറിച്ച് സൗദി പ്രവാസികള്‍ ആവര്‍ത്തിച്ച് ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദിയില്‍ ഇപ്പോള്‍ പ്രവാസികള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ വിശദമായി

LATEST1 year ago

സൗദി പ്രവാസികള്‍ ആവര്‍ത്തിച്ചു ആവശ്യപ്പെട്ട ബൂസ്റ്റര്‍ ഡോസ് സംശയങ്ങള്‍ക്കുള്ള മറുപടികള്‍ .

LATEST1 year ago

സൗദി ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് അറിയേണ്ടതെല്ലാം. വിസിറ്റിംഗ് വിസ, പുതിയ വിസ, റീ എന്‍ട്രിയില്‍ പോകുന്നവര്‍ തുടങ്ങിയവര്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

സൗദി ചാര്‍ട്ടേഡ്‌ ഫ്ലൈറ്റ്‌, ആര്‍.ടി.പി.സി.ആര്‍, ബോര്‍ഡര്‍ നമ്പര്‍, എയര്‍പോര്‍ട്ട് പരിശോധന, ഫൈനല്‍ എക്സിറ്റ്: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

അപ്പോയിന്റ്മെന്റ് ഇല്ലാതെ എയര്‍പോര്‍ട്ടില്‍ ബൂസ്റ്റര്‍ ഡോസ്, തവക്കല്‍നയില്‍ നോണ്‍ ഇമ്മ്യൂണ്‍, സൗദി കര്‍ഫ്യൂ: സൗദി പ്രവാസികളുടെ ചോദ്യങ്ങള്‍ക്ക് മറുപടി

LATEST1 year ago

സിഹത്തി, തവക്കല്‍ന, ബൂസ്റ്റര്‍ ഡോസ്, രാജകാരുണ്യം, ഇഖാമ പുതുക്കല്‍: സൗദി പ്രവാസികള്‍ ഏറ്റവും കൂടുതല്‍ ചോദിച്ച ചോദ്യങ്ങള്‍

LATEST1 year ago

“വന്‍ വിജയം ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പഠിക്കാന്‍ ഏറെയുള്ള ജീവിതം”. ഇബ്രാഹിം ഹാജിയുടെ വിജയ രഹസ്യങ്ങള്‍ പങ്കു വെക്കുന്ന ഓര്‍മ്മ കുറിപ്പ്.

Trending

error: Content is protected !!