LATEST
സൗദി ശൂറാ കൗണ്‍സില്‍ ഇടപെടലില്‍ ആശ്രിത ലെവി കുറയുമോ? സൗദി പ്രവാസിക്ക് പ്രതീക്ഷക്ക് വകയുണ്ടോ?

വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ആശ്രിത ലെവി ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയില്‍ ആക്കിയിരിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നും ലെവി സമ്പ്രദായം ഭേദഗതി ചെയ്യണമെന്നും ശൂറാ കൗണ്‍സില്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതോടെ ലെവി വിഷയം വീണ്ടും ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്.
സ്ഥാപനങ്ങളുടെ നിലനില്‍പിനെയും വളര്‍ച്ചയെയും ബാധിക്കുന്ന ലെവി വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്നും അത് സ്ഥാപനങ്ങളുടെ പുരോഗതിയെ സഹായിക്കുമെന്നുമാണ് ശൂറാ അംഗം ഹസാ അല്‍ഖഹ്താനി ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കിയത്. ഇതോടെ ലെവി കുറയ്ക്കുമോ, കൂടുതല്‍ ഉദാരമായ സമീപനങ്ങള്‍ ഉണ്ടാകുമോ എന്ന പ്രതീക്ഷ പ്രവാസികള്‍ വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു തുടങ്ങുകയാണ്.
ശൂറാ കൗണ്‍സിലിനെ കുറിച്ചും അതിന്റെ നിയമാധികാര സ്വഭാവത്തെ കുറിച്ചും വലിയ ധാരണ ഇല്ലാത്തവരാണ് ഇത്തരത്തില്‍ പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തില്‍ അമിത പ്രതീക്ഷ ആവശ്യമില്ല എന്നാണ് നിയമ വിദഗ്ദരുടെ വിലയിരുത്തല്‍.
രാജാവ് നാമ നിര്‍ദ്ദേശം ചെയ്ത വിവിധ മേഖലകളിൽ അറിവും പരിജ്ഞാനവുമുള്ള അംഗങ്ങള്‍ അടങ്ങിയ കൂടിയാലോചനാ സമിതിയാണ് ശൂറ കൗൺസിൽ. ശൂറ കൗൺസിലിന് രാജ്യത്തെ ഭരണ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ, റിപ്പോർട്ടുകൾ എന്നിവ സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. ഇത് അവലോകം ചെയ്ത് പരിഷ്‌കരണത്തിന് ശൂറ കൗൺസിൽ അതാത് മന്ത്രാലയങ്ങൾക്ക് സമർപ്പിക്കുന്നു.
പക്ഷെ ശൂറ കൗൺസിലിന് ഒരു ഉപദേശക സമിതിയുടെ സ്ഥാനമാണ് ഉള്ളത്. ശൂറ കൗൺസിൽ വ്യവസ്ഥ ചെയ്യുന്ന പരിഷ്കരണ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്ക് പരിഗണിക്കാം. എന്നാല്‍ ഇങ്ങിനെ നിയമങ്ങള്‍ക്ക് രൂപം നല്‍കിയാല്‍ തന്നെ മന്ത്രിസഭയുടെ അംഗീകാരം കൂടി ലഭിച്ച ശേഷമേ രാജ്യത്ത് പ്രാബല്യത്തിൽ വരികയുള്ളൂ.
സമീപ കാലങ്ങളില്‍ ശൂറ കൗൺസിൽ വലിയ രീതിയിലുള്ള നിയന്ത്രിത ശക്തിയായി മാറുന്ന രീതിയല്ല കാണുന്നത്. പല വിഷയങ്ങളിലും ശൂറ കൗൺസില്‍ അഭിപ്രായ പ്രകടനങ്ങളും നിര്‍ദ്ദേശങ്ങളും നല്കാറുണ്ട്. ലെവി വിഷയത്തില്‍ തന്നെ പല തവണ അനുകൂലിച്ചും പ്രതികൂലിച്ചും ശൂറ കൗൺസില്‍ രംഗത്ത് വന്നിട്ടുണ്ട്. ലെവി ഏര്‍പ്പെടുത്തിയതിന് ശേഷം എല്ലാ വര്‍ഷങ്ങളിലും ലെവിക്കെതിരെ ശൂറാ കൗണ്‍സിലിന്റെ പ്രതികരണം ഉണ്ടായിട്ടുണ്ട്. ഈ വര്‍ഷവും അതില്‍ കവിഞ്ഞൊരു പ്രാധാന്യവും നല്‍കേണ്ടതില്ലെന്നും ലെവി വിഷയത്തില്‍ അമിത പ്രതീക്ഷ വേണ്ടെന്നും നിയമ വിദഗ്ദര്‍ വിലയിരുത്തുന്നു.
2019 ജനുവരി അവസാനമാണ് സാമ്പത്തിക പരിഷ്‌കരണങ്ങളുടെ ഭാഗമായ ഫീസ് വർധന, പുതിയ നികുതികൾ, വിദേശ തൊഴിലാളികൾക്കുള്ള ലെവി എന്നിവയുടെ പ്രത്യാഘാതങ്ങളിൽ ശൂറാ കൗൺസിൽ ആശങ്ക പ്രകടിപ്പിച്ചത്. ഇവ സംബന്ധിച്ച് നടത്തിയ പഠനത്തിലെ വിശദാംശങ്ങൾ സമർപ്പിക്കണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തോട് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടു.
തുടര്‍ന്ന് 2019 ഫെബ്രുവരിയില്‍ മുന്‍പ് പ്രാബല്യത്തിലുണ്ടായിരുന്ന തോതിലേക്ക് ലെവി കുറക്കുന്ന കാര്യവും ആ നിരക്കില്‍ ലെവി സ്ഥിരപ്പെടുത്തുന്ന കാര്യവും ബന്ധപ്പെട്ട എല്ലാ വകുപ്പുകളുമായും ഏകോപനം നടത്തി വാണിജ്യ, നിക്ഷേപ മന്ത്രാലയം പഠിക്കണമെന്ന് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടിരിരുന്നു. ശൂറാ സ്പീക്കര്‍ ശൈഖ് ഡോ. അബ്ദുല്ല ആലുശൈഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സൗദിയില്‍ കഴിയുന്ന ലക്ഷക്കണക്കിന് വിദേശികള്‍ക്കും ഏറെ പ്രതീക്ഷ നല്‍കി ആ ആവശ്യം മുന്നോട്ടുവെച്ചത്. അതില്‍ പ്രതികരണം ഒന്നും തന്നെ ഉണ്ടായില്ല.
ആ വര്‍ഷം തന്നെ നിലവിൽ പൂർണ തോതിൽ സൗദിവൽക്കരണം നടപ്പാക്കാൻ കഴിയാത്ത തൊഴിൽ മേഖലകളിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികളെ ലെവിയിൽനിന്നും ലെവി ഇൻവോയ്‌സിൽ നിന്നും ഒഴിവാക്കുന്ന കാര്യം തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പഠിക്കണമെന്നും ശൂറാ കൗൺസിൽ ആവശ്യപ്പെട്ടിരുന്നു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ പങ്ക് ഇരുപതു ശതമാനത്തിൽനിന്ന് മുപ്പത്തിയഞ്ചു ശതമാനമായും തൊഴില്ലായ്മ നിരക്ക് ആറു ശതമാനമായും കുറക്കുന്നതിന് ഉന്നമിടുന്ന വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിന് ലെവിയും ലെവി ഇൻവോയ്‌സും ഒഴിവാക്കുന്ന കാര്യം പഠിക്കണമെന്നാണ് ശൂറാ കൗൺസിൽ ആവശ്യപ്പെട്ടത്.
എന്നാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ആശ്രിത ലെവിയും സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കുള്ള ലെവിയും അടുത്ത വർഷവും തുടരണമെന്ന് ശൂറ കമ്മിറ്റി നിര്‍ദ്ദേശം മുനോട്ടു വെച്ചു. ഡെപ്യൂട്ടി സ്പീക്കർ ഡോ.അബ്ദുല്ല അൽമിഅ്താനിയുടെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ സാമ്പത്തിക, ഊർജ കമ്മിറ്റി പ്രസിഡന്റ് ഡോ.ഫൈസൽ ആലുഫാദിൽ ആണ് റിപ്പോർട്ട് വായിച്ചത്. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശൂറാ കൗൺസിലിലെ സാമ്പത്തിക, ഊർജ കമ്മിറ്റി ഈ നിർദേശം മുന്നോട്ട് വെച്ചത്.
എന്നാല്‍ പിന്നീട് 2019 ഡിസംബറില്‍ ലെവിക്കെതിരെ ശൂറാ കൗണ്‍സില്‍ ശക്തമായി തന്നെ രംഗത്ത് വന്നു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ നടന്ന ചർച്ചക്കിടെ വിദേശികൾക്ക് ബാധകമാക്കിയ ലെവി സാമ്പത്തിക, സാമൂഹിക തലങ്ങളിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വിശദമായി പഠിക്കണമെന്ന് ശൂറാ കൗൺസിൽ അംഗങ്ങൾ ആവശ്യപ്പെട്ടു.
അതിനിടെ ലെവി വിഷയത്തില്‍ ശൂറ കൗൺസില്‍ ഇടപെടുന്ന വാര്‍ത്ത കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതിന് പിറകെ വ്യാജ വാര്‍ത്തകളുമായി സാമൂഹിക വിരുദ്ധകര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ രംഗത്ത് വന്നിട്ടുണ്ട്. ശൂറ കൗൺസില്‍ സമ്മര്‍ദ്ദം മൂലം ലെവി കുറക്കുമെന്നും സൗദി ദേശീയ ദിനമായ സെപ്റ്റംബര്‍ 23 ന് ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുമെന്നുമാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
ഇതിന് മുന്‍പും നിരവധി തവണ ലെവി പിന്‍വലിച്ചു എന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലൊക്കെ വിവിധ മന്ത്രാലയങ്ങള്‍ ആശങ്കക്ക് ഇടയില്ലാത്ത വിധം ഇക്കാര്യം നിഷേധിച്ചിട്ടുമുണ്ട്.
2017 നവംബര്‍ മാസത്തില്‍ വിദേശികളുടെ ആശ്രിതർക്ക് ഏർപ്പെടുത്തിയ ലെവി പദ്ധതിയിൽ മാറ്റം വരുത്താൻ മന്ത്രി മുഹമ്മദ് അൽജദ്ആൻ നിർദേശിച്ചു എന്ന് സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണം നടന്നിരുന്നു. അതിന് രണ്ടു ദിവസം മുമ്പ് സാമ്പത്തിക സന്തുലിതാവസ്ഥ പദ്ധതിയെ കുറിച്ച് ധനമന്ത്രി നടത്തിയ പ്രസ്താവന വളച്ചൊടിച്ചാണ് പുതിയ വാർത്ത പ്രചരിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്ന് ഒരു പ്രഖ്യാപനവും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് മന്ത്രാലയ വക്താവിന് പ്രസ്താവന ഇറക്കേണ്ടി വന്നു.
2018 നവംബറിലും ഇത്തരമൊരു പ്രചാരണം വ്യാപകമായി നടന്നു. രാജ്യത്തെ ചാരിറ്റി സ്ഥാപനങ്ങളെ മൂല്യവർധിത നികുതിയിൽനിന്ന് ഒഴിവാക്കുമെന്ന മന്ത്രിയുടെ പ്രസ്താവനയാണ് മുഴുവൻ ലെവിയും ഒഴിവാക്കുമെന്ന തരത്തിൽ പ്രചരിച്ചത്. വിദേശ തൊഴിലാളികൾക്കുള്ള ലെവിയും ആശ്രിത ലെവിയും നടപ്പാക്കുന്നതിനുള്ള തീരുമാനം തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിലുള്ള മന്ത്രിസഭയാണ് കൈക്കൊണ്ടതെന്നും ലെവി സ്ഥിരപ്പെടുത്തുന്നതിനോ റദ്ദാക്കുന്നതിനോ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന് അധികാരമില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയതോടെയാണ് വ്യാജ പ്രചാരണത്തിന് അന്ത്യമായത്.
2018 ല്‍ തന്നെ തികച്ചും ആധികാരികമാണെന്ന മട്ടില്‍ വാര്‍ത്ത നല്‍കിയത് ലോകത്തെ ഏറ്റവും പ്രശസ്തമായ ബിസിനസ് പ്രസിദ്ധീകരണമായ അമേരിക്കൻ വാർത്താ ഏജൻസി ബ്ലൂംബെർഗ് ആയിരുന്നു. ലെവി നയം പുനഃപരിശോധിച്ചു വരികയാണെന്ന് നാലു വൃത്തങ്ങളെ ഉദ്ധരിച്ചാണ് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തത്. ലെവി പൂർണമായും റദ്ദാക്കില്ലെന്നും എന്നാൽ ലെവിയിൽ ഭേദഗതി വരുത്തുകയോ പുനഃസംഘടിപ്പിക്കുകയോ ചെയ്യുന്നതിനെ കുറിച്ച് മന്ത്രിതല കമ്മിറ്റി പഠിക്കുന്നുണ്ടെന്നും വാർത്തയിലുണ്ടായിരുന്നു. തുടര്‍ന്ന് ലെവി പുനഃപരിശോധിക്കുന്നുണ്ട് എന്ന റിപ്പോർട്ടുകൾ മീഡിയ മന്ത്രി അവാദ് അൽഅവാദിന് നിഷേധിക്കേണ്ടി വന്നു.
2017 ജൂലൈ മാസത്തില്‍ അറബി പത്രമായ അല്‍റിയാദിന്റെ വെബ്‌സൈറ്റില്‍ നിന്നെടുത്ത വാര്‍ത്ത എന്ന പോലെയാണ് വ്യാജ പ്രചരണം നടന്നത്. ലെവി പിന്‍വലിച്ചുവെന്നും അടച്ച തുക മടക്കി കിട്ടുമെന്നും കാണിച്ച് തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ചിത്രവും ഒപ്പം ചേര്‍ത്തായിരുന്നു വാര്‍ത്ത. ജൂലൈ ഒന്നു മുതല്‍ ഈടാക്കി തുടങ്ങിയ ലെവി അടച്ച് ഇതിനകം എക്‌സിറ്റ് റീ എന്‍ട്രിയില്‍ പോകാന്‍ തയ്യറായവര്‍ക്ക് ആ തുക അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മടക്കി നല്‍കുമെന്നും വാര്‍ത്തയില്‍ ഉണ്ടായിരുന്നു. അന്ന് രാവിലെ മുതല്‍ വിദേശികള്‍ ആ വ്യാജ വാര്‍ത്ത വൈറലാക്കി.
മലയാളത്തിലുള്ള തര്‍ജ്ജമകളും വോയ്സ് ക്ലിപ്പുകളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. തങ്ങളുടെ പേരില്‍ വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിക്കുന്നത് മനസ്സിലാക്കി പരിഭ്രാന്തിയിലായ അല്‍ റിയാദ് പത്രം അവരുടെ വെബ്‌സൈറ്റിലൂടെ പ്രതികരിച്ചതോടെയാണ് വാര്‍ത്ത വ്യാജമെന്ന് എല്ലാവര്‍ക്കും മനസ്സിലായത്.
ലെവി ഇല്ലാതാക്കാനോ കുറക്കാനോ ഉള്ള യാതൊരു നീക്കവും ചര്‍ച്ചകളും ഇതുവരെ നടന്നിട്ടില്ലെനാണ് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വ്യക്തമായ ല്ലക്ഷ്യത്തോട് കൂടി തന്നെയാണ് അധികൃതര്‍ രാജ്യത്ത് ലെവി ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇതുവരെ ആ ലക്‌ഷ്യം കുറെയൊക്കെ നടപ്പിലായി കഴിഞ്ഞിട്ടുമുണ്ട്. ഈ സന്ദര്‍ഭത്തില്‍ അതിനൊരു മാറ്റം ഉണ്ടാവാനുള്ള സാധ്യത വിദൂരമാണ് എന്നാണ് ബിസിനസ് രംഗത്തിള്ളവരുടെ വിലയിരുത്തല്‍.
എന്തിനാണ് ലെവി ഏര്‍പ്പെടുത്തിയത് എന്ന് പല വിശദീകരണങ്ങളും അധികൃതര്‍ നല്‍കുന്നുണ്ട് എങ്കിലും ഇതിന് പിന്നിലുള്ള ലക്ഷ്യത്തെ കുറിച്ചുള്ള തുറന്ന വിശദീകരണം നല്‍കിയത് ധനമന്ത്രാലയത്തിലെ സ്റ്റിയറിംഗ് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ഫരീഹ് ആണ്. ആശ്രിത ലെവിയിലൂടെ രാജ്യത്ത് വിദേശികളുടെ എണ്ണം കുറക്കാന്‍ ലക്ഷ്യമിടുന്നതായാണ് അദ്ദേഹം വ്യക്തമാക്കിയത്.
സൗദിയില്‍ സാന്നിധ്യം ആവശ്യമില്ലാത്ത വിദേശികളുടെ എണ്ണം കുറക്കുക, എന്നതിനോടൊപ്പം തന്നെ സൗദി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളും അനുബന്ധമായി ഉണ്ടായിരുന്നു. സൗദിയില്‍ വിദേശ തൊഴിലാളികളുടെ മക്കളുടെ വര്‍ധിച്ച സാന്നിധ്യത്തിന് പരിഹാരം കാണാന്‍ ലക്ഷ്യമിട്ടാണ് ആശ്രിത ലെവി നടപ്പാക്കിയതെന്നാണ് കഴിഞ്ഞ വര്‍ഷം ആശ്രിത ലെവി പിന്‍വലിക്കാത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി അദ്ദേഹം ഇത്തരത്തില്‍ മറുപടി നല്‍കിയത്. എന്നാല്‍ മന്ത്രിതല വിശേദീകരണമോ സ്ഥിരീകരണമോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല.
എന്നാല്‍ 2018 ഡിസംബറില്‍ വിദേശികൾക്കുള്ള ലെവി ആവശ്യമെന്നു തോന്നിയാൽ സർക്കാർ പുനപരിശോധിക്കുമെന്ന തരത്തില്‍ സാമ്പത്തിക, ആസൂത്രണ മന്ത്രി മുഹമ്മദ് അൽതുവൈജിരി സൂചന നല്‍കിയിരുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥക്ക് സംഭാവനകൾ നൽകുന്നതിനും ചില പ്രത്യേക മേഖലകൾക്കും വ്യവസായങ്ങൾക്കും ഉത്തേജനം ആവശ്യമാണെന്ന് ബോധ്യപ്പെടുന്ന പക്ഷം ലെവി പുനഃപരിശോധിക്കുന്നതിന് ഗവൺമെന്റ് ഒരുക്കമാണെന്ന് ലെവിയിൽ വല്ല ഭേദഗതികളും വരുത്തുമോയെന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഈ പരാമര്‍ശം നടത്തിയത്.
സാധാരണയായി വിദേശ രാജ്യങ്ങള്‍ മറ്റു തരത്തില്‍ അവരെ ബാധിക്കാത്ത സാഹചര്യത്തില്‍ വിദേശികളുടെ കുടുംബങ്ങളെ കൂടി അവിടങ്ങളില്‍ നില നിര്‍ത്താനാണ് ശ്രമിക്കുക. കാരണം കുടുംബത്തെ അവിടങ്ങളില്‍ നില നിര്‍ത്തുന്ന വിദേശികള്‍ അവര്‍ സമ്പാദിക്കുന്ന പണത്തിന്റെ പ്രധാന ഭാഗം അവിടെ തന്നെ ചിലവഴിക്കേണ്ടി വരും. ഇത് മൂലം വിദേശികള്‍ അവരുടെ മാതൃരാജ്യങ്ങളിലേക്ക് വന്‍തോതില്‍ പണമയക്കുന്ന സ്വഭാവത്തിനും കുറവ് വരും.
എന്നാല്‍ ദുബായിയെ പോലെ ടൂറിസം പോലുള്ള രംഗങ്ങളെ ആശ്രയിച്ചു മുന്നോട്ടു പോകുന്ന സമ്പദ് വ്യവസ്ഥയല്ല സൗദിയുടെത്. വിഷന്‍ 2030 പ്രകാരം എണ്ണ സമ്പദ് വ്യവസ്ഥയില്‍ നിന്നുള്ള വൈവിധ്യ വല്‍ക്കരണത്തിന്റെ ഭാഗമായി ടൂറിസം പോലുള്ള രംഗങ്ങളെ വന്‍തോതില്‍ പ്രൊമോട്ട് ചെയ്യുന്നുണ്ട് എങ്കിലും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് പോലുള്ള മൂന്നാം ലോക രാജ്യങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകളെയല്ല സൗദി അറേബ്യ ലക്‌ഷ്യം വെക്കുന്നത്. ആഭ്യന്തര ടൂറിസത്തിനും വലിയൊരു മുന്നേറ്റം ഇവരില്‍ നിന്നും പ്രതീക്ഷിക്കാനാവില്ല. അത് കൊണ്ട് തന്നെ രാജ്യത്ത് ജോലി ചെയ്യുന്ന ഇത്തരം രാജ്യങ്ങളില്‍ നിന്നുള്ള വിദേശികളുടെ കുടുംബങ്ങള്‍ രാജ്യത്ത് തുടരുന്നത് അവര്‍ അനുകൂലിക്കുന്നില്ല.
ആശ്രിതര്‍ സൗദിയില്‍ ഉള്ളപ്പോള്‍ സൗദിയില്‍ തന്നെ ചിലവാക്കിയിരുന്ന പണം ആശ്രിത ലെവി നടപ്പാക്കിയതോടെ വിദേശികള്‍ കുടുംബങ്ങളെ സൗദിയില്‍ നിന്ന് സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുകയും ഇതോടെ വിദേശികള്‍ സൗദിയില്‍ നിന്ന് വിദേശങ്ങളിലേക്ക് വലിയ തോതില്‍ പണമയക്കാന്‍ തുടങ്ങിയതും അധികൃതര്‍ കണക്കിലെടുക്കാതെയല്ല. വിഷന്‍ 2030 പോലെയുള്ള ഒരു ബ്രഹത്തായ പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ പ്രതിച്ചായ വര്‍ദ്ധിപ്പിക്കുന്ന നടപടികളുമായി മുന്നോട്ടു പോകുമ്പോള്‍ ഇത്തരത്തിലുള്ള പല കര്‍ശനമായ നടപടികളും സ്വീകരിക്കേണ്ടി വരുന്നത് സ്വാഭാവികമാണ് എന്നാണ് അധികൃതരുടെ നിലപാട്. സാംസ്കാരികമായ കാരണങ്ങളും ലെവി ഭീമമായി വര്‍ദ്ധിപ്പിച്ച് ആവശ്യത്തില്‍ കൂടുതല്‍ വിദേശികള്‍ രാജ്യത്ത് തുടരുന്നത് തടയുന്നതിന്റെ പിറകില്‍ ഉണ്ടെന്നും അനൌദ്യോഗിക റിപ്പോര്‍ട്ടുകളുണ്ട്.
ലെവി ഏർപ്പെടുത്തിയത് സ്വകാര്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ടെങ്കിലും നിലവിലെ പ്രശ്‌നങ്ങൾക്ക് ലെവിയെ മാത്രം കുറ്റപ്പെടുത്താനാവില്ലെന്നുമാണ് വാണിജ്യമന്ത്രി ഡോ. മാജിദ് അൽഖസബി 2018 ല്‍ പ്രതികരിച്ചത്. സാമ്പത്തിക പ്രതിസന്ധിയും പദവി ശരിയാക്കലും സർക്കാറിന്റെ ചെലവ് കുറക്കലും ഓണ്‍ലൈന്‍ വ്യാപാരത്തിലേക്കുള്ള മാറ്റവുമൊക്കെ ഇതിന്റെ കാരണങ്ങളാണ്. ആശ്രിത ലെവി മൂലം നിരവധി വിദേശികൾ രാജ്യം വിടാനും സ്ഥാപനങ്ങൾ അടച്ചുപൂട്ടാനും കാരണമായിട്ടുണ്ടെലും അതിന്റെ പേരിൽ ലെവിയെ പഴി ചാരാനാവില്ലെനായിരുന്നു മന്ത്രിയുടെ നിലപാട്.
വിദേശികളെ ഒഴിവാക്കി കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ സൗദി വല്‍ക്കരണം ഊര്‍ജ്ജിതമായി മുന്നോട്ടു കൊണ്ട് പോകുന്ന സാഹചര്യത്തില്‍ രാജ്യത്ത് വിദേശികളുടെയും ആശ്രിതരുടെയും എണ്ണം അനാവശ്യമായി വര്‍ദ്ധിപ്പിക്കുന്ന യാതൊരു നീക്കത്തിനും ഈ ഘട്ടത്തില്‍ സര്‍ക്കാര്‍ തുനിയില്ല എന്നാണു വിദഗ്ദരുടെ വിലയിരുത്തല്‍.

അഡ്വ.ഷിയാസ് കുഞ്ഞിബാവ. കോര്‍പറേറ്റ് ലോയര്‍&കണ്‍സല്‍ട്ടന്റ്. ദുബായ്.റിയാദ്,ഡല്‍ഹി.കൊച്ചി.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/KR4O0rlB7Py7FS2dC1wAlY
പ്രവാസി കോര്‍ണര്‍ ഫേസ്ബുക്ക് പേജില്‍ പ്രവേശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
LATEST
ആ വഴിയും അടയുന്നു. നിലവിലെ സാഹചര്യത്തില്‍ ലെവി കൊടുത്ത് സൗദിയില്‍ ഇനി മുന്നോട്ടു പോകാന്‍ സാധിക്കില്ല.

ഞാന്‍ ഇപ്പോള്‍ റിയാദില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുകയാണ്. സ്വന്തമായാണ് പുറത്ത് ജോലി ചെയ്യുന്നത്. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമാക്കിയല്‍ മുന്നോട്ട് തുടര്‍ന്ന് പോകാന്‍ സാധിക്കില്ല. എന്ന് മുതലാണ് ഈ നിയമം നിലവില്‍ വരുന്നത്, ഏതെങ്കിലും തരത്തിലുള്ള ഒഴിവാക്കലുകള്‍ ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കാമോ? സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിന് എന്തൊക്കെ നടപടി ക്രമങ്ങളാണ് സ്വീകരിക്കേണ്ടത് എന്നും പറഞ്ഞു തരാമോ?
സൗദിയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുന്നതിന് മുന്‍പ് അനധികൃത വിദേശികളെ പിടികൂടുന്നതിന് വേണ്ടി വ്യാപകമായ പരിശോധന നടന്നിരുന്നു. നിലവിലെ പ്രത്യേക സുരക്ഷാ ഭീഷണി സാഹചര്യങ്ങള്‍ മുന്‍നിറുത്തി അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത് പ്രധാനമായും യാതൊരു രേഖകളും ഇല്ലാതെ അതിര്‍ത്തി പ്രദേശങ്ങളിലൂടെ നുഴഞ്ഞു കയറിയവര്‍, രേഖകളുടെ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടര്‍ന്നവര്‍ തുടങ്ങിയ അനധികൃത താമസക്കാരെ ആയിരുന്നു. മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധന അല്ലാതിരുന്നിട്ടു കൂടി ഈ പരിശോധനകളില്‍ ജവാസാതിന്റെയും സംയുക്ത സുരക്ഷ സേനകളുടെയും പിടിയില്‍ പത്തു ശതമാനത്തോളം വിദേശികളും ഉള്‍പ്പെട്ടിരുന്നു. ഇതില്‍ അധികവും ഹൗസ് ഡ്രൈവര്‍ വിസയില്‍ സൗദിയിലെത്തി സ്വന്തമായി ജോലി ചെയ്തു വന്നിരുന്നവര്‍ ആയിരുന്നു.
അത് പോലെ തന്നെ മാനവ ശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ പരിശോധനകളില്‍ നിരവധി സ്ഥാപനങ്ങളില്‍ അനേകം ഗാര്‍ഹിക തൊഴിലാളികള്‍ അനധികൃതമായി ജോലി ചെയ്തു വരുന്നതായി കണ്ടെത്തിയിരുന്നു. ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തി സ്വതന്ത്രമായി ജോലി ചെയ്തു വരുന്നവരായിരുന്നു ഇവര്‍. ഹൗസ് ഡ്രൈവര്‍മാര്‍ക്ക് ലെവി ബാധകമല്ലാത്തതിനാലാണ് വന്‍തുകയുടെ സാമ്പത്തിക ബാധ്യത ഒഴിവാക്കുന്നതിനായി വിദേശികള്‍ ഈ വിസയില്‍ എത്തി ജോലി ചെയ്തു വന്നിരുന്നത്.
2014 ജൂലൈയിലാണ് രാജ്യത്ത് ആദ്യമായി സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ലെവി ബാധകമാക്കിയത്. 2017 ജൂലൈയിൽ ആശ്രിതർക്കും ലെവി നിലവിൽവന്നു. എങ്കിലും ഗാർഹിക തൊഴിലാളികൾക്ക് ലെവി ബാധകമായിരുന്നില്ല. ഈ പഴുത് മുതലെടുത്ത് കൊണ്ടാണ് പല വിദേശികളും ഹൗസ് ഡ്രൈവര്‍ വിസയിലേക്ക് മാറുകയോ ഫൈനല്‍ എക്സിറ്റില്‍ പോയോ പുതിയ ഹൌസ് ഡ്രൈവർ ഉൾപ്പെടെയുള്ള ഗാർഹിക വിസകളില്‍ രാജ്യത്തെത്തുകയോ ചെയ്തു കൊണ്ടിരുന്നത്.
പരിശോധനകളില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ രാജ്യത്തെത്തിയ അനേകം തൊഴിലാളികള്‍ പിടിലാകുന്നത് വര്‍ദ്ധിച്ചതോടെയാണ് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുന്നത്. തുടര്‍ന്ന് ഈ പഴുത് അടക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ഏര്‍പ്പെടുതാനുള്ള തീരുമാനം മാനവശേഷി സാമൂഹിക വികസന മന്ത്രാലയ ശുപാര്‍ശ പ്രകാരം സൗദി കാബിനറ്റ് കൈക്കൊള്ളുന്നത്.
പുതിയ തീരുമാന പ്രകാരം ഹൗസ് ഡ്രൈവർ വിസയിലുൾപ്പെടെയുള്ള മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ലെവി ബാധകമാണ്. ഓരോ തൊഴിലാളിക്കും വർഷത്തിൽ 9,600 റിയാൽ, അഥവാ പ്രതിമാസം 800 റിയാൽ തോതിലാണ് ലെവി. എന്നാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തു കൊണ്ട് തന്നെയാണ് ഈ തീരുമാനം മന്ത്രാലയം കൈക്കൊണ്ടിട്ടുള്ളത്. പുതിയ തീരുമാനം മൂലം സ്വദേശികള്‍ക്കും വിദേശികള്‍ക്കും പെട്ടെന്ന് അസൗകര്യം ഉണ്ടാകാത്ത വിധത്തിലാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കുക.
അതായത്, എല്ലാ ഗാര്‍ഹിക തൊഴിലാളികള്‍ക്കും ലെവി ഏര്‍പ്പെടുത്തിയിട്ടില്ല. നാലിൽ കൂടുതൽ ഗാർഹിക തൊഴിലാളികളുള്ള സ്വദേശികളും, രണ്ടിൽ കൂടുതൽ തൊഴിലാളികളുള്ള വിദേശികളും മാത്രമേ പുതിയ തീരുമാന പ്രകാരം ലെവി അടക്കേണ്ടി വരുന്നുള്ളൂ. വിസ കച്ചവടവും അനധികൃത വിസ കൈമാറ്റവും തടയുന്നതിനാണ് ഈ നിബന്ധനകള്‍ കൊണ്ട് വന്നിട്ടുള്ളത്.
മാത്രമല്ല, ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മറ്റു തൊഴിലുകളിലേക്ക് മാറുന്നതിനാവശ്യമായ സാവകാശവും മന്ത്രാലയം പരോക്ഷമായി നല്‍കുന്നുണ്ട്. അത് കൊണ്ട് തന്നെ രണ്ട് ഘട്ടങ്ങളിലായാണ് തീരുമാനം നടപ്പിലാക്കുക. ഈ വർഷം മെയ് 22 ന് ആരംഭിക്കുന്ന ഒന്നാം ഘട്ടത്തിൽ പുതിയ ഗാർഹിക വിസയിൽ വരുന്ന തൊഴിലാളികൾക്ക് മാത്രമേ ലെവി അടക്കേണ്ടതുള്ളൂ.
കൂടാതെ ഈ വിഷയത്തില്‍ മന്ത്രാലയത്തിന്റെ ഉദാരമായ നിലപാടും പ്രശംസാര്‍ഹമാണ്. പ്രത്യേക വൈദ്യ പരിചരണ ആവശ്യമുള്ള ആളുകൾ, ഭിന്നശേഷിക്കാർക്കുള്ള പരിചരണം തുടങ്ങി മാനുഷികമായ പരിഗണന ആവശ്യപ്പെടുന്ന സന്ദർഭങ്ങളിൽ അത്തരം ജോലികൾക്കായി നിയമിക്കുന്ന ഗാർഹിക തൊഴിലാളിക്ക് ലെവി ബാധകമാവില്ല.
നിലവിൽ രാജ്യത്തുള്ള ഗാർഹിക തൊഴിലാളികൾക്ക് ഒരു വർഷത്തിന് ശേഷം മാത്രമേ ലെവി ബാധകമാകുകയുള്ളൂ. 2023 മെയ് 13 മുതലാണ് ഇവർക്ക് ലെവി അടക്കേണ്ടിവരിക. ഇതിനിടയില്‍ ഇവര്‍ക്ക് മറ്റുള്ള പ്രൊഫഷനുകളിലെക്ക് മാറാനോ ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടു പോകാനോ ഉള്ള സാവകാശം ലഭിക്കും. ഇപ്പോൾ ഹൗസ് ഡ്രൈവർ തസ്തികയിലുള്ളവർക്ക് പ്രൊഫഷൻ മാറ്റം അനുവദിക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായ തൊഴിലുകൾ കണ്ടെത്തി മാറാവുന്നതാണ്.
സ്പോണ്‍സര്‍ഷിപ്പ് മാറുന്നതിനായി ഖിവ പ്ലാറ്റ്ഫോം വഴിയാണ് അപേക്ഷ നല്‍കേണ്ടത്. പുതിയ സ്പോണ്‍സര്‍ ആണ് മാറാന്‍ അപേക്ഷ നല്‍കേണ്ടത്. തൊഴിലാളിയുടെ ഇഖാമ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ളതാകരുത് എന്ന നിബന്ധന നിലവിലുണ്ട്. പുതിയ സ്പോണ്‍സര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയാല്‍ പഴയ സ്പോണ്‍സര്‍ക്ക് എസ്.എം.എസ് ലഭിക്കും. നിലവിലെ സ്പോണ്‍സര്‍ ഇത് അംഗീകരിക്കുന്നതോടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റം പൂര്‍ത്തിയാകും.
ഹൗസ് ഡ്രൈവര്‍ വിസയില്‍ എത്തി സ്വന്തമായി ജോലി ചെയ്യുകയോ മറ്റു പ്രൊഫഷനുകളില്‍ ജോലി ചെയ്യുകയോ ചെയ്തു വരികയാണെങ്കില്‍ ഈ നിബന്ധന നിലവില്‍ വരുന്നതോടെ താങ്കളുടെ നിലനില്പ് തന്നെ അപകടത്തിലാകും. താങ്കളുടെ സ്പോണ്‍സര്‍ക്ക് നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ നിലവില്‍ ഉണ്ടെങ്കില്‍ വർഷത്തിൽ 9,600 റിയാൽ നല്‍കി കൊണ്ട് ഹൗസ് ഡ്രൈവര്‍ വിസയില്‍ മുന്നോട്ട് പോകാന്‍ സാധിക്കില്ല. അതിനാല്‍ നിബന്ധന നിലവില്‍ വരുന്നതിന് മുന്‍പായി ലെവി അടക്കാന്‍ സാധിക്കുന്ന വരുമാനം ലഭിക്കുന്ന മറ്റു പ്രൊഫഷനിലെക്ക് മാറുകയോ അല്ലാത്ത പക്ഷം ഫൈനല്‍ എക്സിറ്റില്‍ പോകുകയോ ചെയ്യുന്നതാണ് ഉചിതം.
പ്രവാസി കോർണർ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി വാട്‌സ് ആപ് ഗ്രൂപ്പിൽ അംഗമാകുന്നതിനായി ഈ ലിങ്കിൽ ക്ലിക് ചെയ്യുക. https://chat.whatsapp.com/HvJGe8nUWoHFyki1UwPfMD
ഫേസ് ബുക്കിലൂടെ പ്രവാസി കോര്‍ണര്‍ അപ്ഡേറ്റുകള്‍ ഉടനെ ലഭിക്കുന്നതിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യുക https://www.facebook.com/PravasiCornerOfficial
വിവരങ്ങള്‍ നല്‍കിയത്:

Adv. Shiyas Kunjhibava. Lead Partner, SK Associates. (Dubai, Riyadh, Delhi, Kochi)
LATEST
സൗദിയിലെ നിതാഖാത് വിദേശികളുടെ തൊഴില്‍ ഇല്ലാതാക്കാന്‍ വേണ്ടി മാത്രം തുടങ്ങിയ പദ്ധതിയല്ല.

അടുത്ത മാസം പകുതിയോടെ സൗദി അറേബ്യയില്‍ ഓയില്‍ സെക്ടറില്‍ പുതിയ വിസയില്‍ പോകാന്‍ ഒരുങ്ങുകയാണ്. ആദ്യമായാണ് സൗദി കമ്പനിക്ക് വേണ്ടി ജോലി ചെയ്യാന്‍ സാധിക്കുന്നത്. ഉയര്‍ന്ന തസ്തികയിലാണ് വിസ. ഈ തസ്തിക കാലക്രമേണ നിതാഖാതില്‍ ഉള്‍പ്പെടുത്തി സ്വദേശിവല്‍ക്കരണം ഉണ്ടാകുമെന്നും ജോലി നഷ്ടപ്പെടുമെന്നും നിലവിലുള്ള ജോലി നഷ്ടപ്പെടുത്തി സൗദിയിലേക്ക് പോകുന്നത് ശരിയായ തീരുമാനമല്ല എന്ന് സുഹൃത്ത് പറയുന്നു. എന്താണ് നിതാഖാത് എന്നതിന്റെ അടിസ്ഥാനപരമായ കാര്യങ്ങള്‍ വിശദീകരിച്ചു തരാമോ?
സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശികളെ സംബന്ധിച്ചിടത്തോളം അല്‍പ്പം അസ്വസ്ഥത പകരുന്ന വാക്കാണ് സൗദി പൗരന്മാരെ നിയമിക്കുന്നതിന് സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനായി സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം രൂപം നല്‍കിയ ഒരു പദ്ധതിയുടെ പേരായ നിതാഖാത്.
പലരും കരുതുന്നത് പോലെ വിദേശികളെ സൗദി അറേബ്യയുടെ തൊഴില്‍ രംഗത്ത് നിന്നും ആത്യന്തികമായി പുറത്താക്കുക എന്നതല്ല മറിച്ച് സ്വദേശി പൗരന്മാരുടെ തൊഴിലില്ലായ്മ കുറക്കുകയും അവര്‍ക്ക് രാജ്യത്തിന്റെ സ്വകാര്യ മേഖലയില്‍ ജോലി ഉറപ്പു വരുത്തുകയാണ് ഈ പദ്ധതിയുടെ ലക്‌ഷ്യം. തങ്ങളുടെ പൗരന്മാര്‍ക്ക് തൊഴിലും ഉയര്‍ന്ന ജീവിത സാഹചര്യങ്ങളും ഉറപ്പു വരുത്തുക എന്നത് ഏതൊരു രാജ്യത്തിന്റെയും പ്രാഥമിക കര്‍ത്തവ്യം കൂടിയാണ് എന്ന തത്വത്തില്‍ അധിഷ്ഠിതമായ പദ്ധതി കൂടിയാണ് നിതാഖാത്.
2011-ൽ ആരംഭിച്ചത് മുതൽ, ഈ പദ്ധതിയിലൂടെ കാലാനുസൃതമായി വിവിധ തൊഴിലുകളെ ദേശസാൽക്കരിക്കാനും സ്വദേശി പൗരന്മാരുടെ കഴിവുകളെ വൈവിധ്യവല്‍ക്കരിക്കാനും ആവശ്യമായ നടപടികൾ നടപ്പിലാക്കിയിട്ടുണ്ട്. ഇതുമൂലം ലക്ഷക്കണക്കിന് സ്വദേശികള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ലക്‌ഷ്യത്തിലേക്ക് എത്തുന്നതിനായി കഴിഞ്ഞ 11 വര്‍ഷമായി നിരന്തരമായ അപ്ഡേറ്റുകൾക്കും നിതാഖാത് വിധേയമായിട്ടുണ്ട്. അതിൽ ഏറ്റവും പുതിയത് “അഡ്വാൻസ്ഡ് നിതാഖാത്”/ “പരിഷ്കരിച്ച നിതാഖാത്” എന്ന പേരില്‍ 2021 ഡിസംബറിൽ ആയിരുന്നു.
സൗദി പൗരന്മാര്‍ക്ക് തൊഴില്‍ ഉറപ്പ് വരുത്തുന്നതിനായി സ്വകാര്യ മേഖലയിലെ പ്രത്യേക തൊഴിലുകള്‍ അവര്‍ക്കായി മാത്രം പരിമിതപ്പെടുത്തുക, അതിനായി സ്ഥാപനങ്ങളെ വിവിധ വിഭാഗങ്ങളാക്കി തരം തിരിക്കുക എന്നതാണ് നിതാഖാത് പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തന രീതി. ഈ പദ്ധതിയിലൂടെ സൗദി പൗരന്മാര്‍ക്ക് കൃത്യമായ അടിസ്ഥാന പ്രതിമാസ ശമ്പളവും മന്ത്രാലയം ഉറപ്പു വരുത്തുന്നുണ്ട്. സൗദി തൊഴിൽ നിയമം ഒരു സൗദി പൗരന് കൃത്യമായ മിനിമം വേതനം നിര്‍ദ്ദേശിക്കുന്നില്ല എന്ന പരിമിതിയെ ഈ പദ്ധതിയിലൂടെ മറികടക്കാനും മന്ത്രാലയത്തിന് സാധിക്കുന്നു.
ആറു ജീവനക്കാരും അതിൽ കൂടുതലുമുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിലവില്‍ ചുവപ്പ്, ഇളം പച്ച, ഇടത്തരം പച്ച, കടും പച്ച, പ്ലാറ്റിനം എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളാക്കിയാണ് സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളെ നിതാഖാത് പദ്ധതി പ്രകാരം തരം തിരിച്ചിട്ടുള്ളത്. പദ്ധതിയുടെ നിബന്ധനകള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ്, അതായത് സൗദിവൽക്കരണത്തിന്റെ ശതമാനത്തെ അടിസ്ഥാനമാക്കിയാണ് ഈ സ്ഥാപനങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പരിമിതികളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. മിനിമം സൗദിവൽക്കരണം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് മന്ത്രാലയത്തിൽ നിന്നുള്ള സേവനങ്ങൾ വിലക്കുകയും നിര്‍ദ്ദിഷ്ട സൗദിവല്‍ക്കരണം പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയുമാണ് ചെയ്യുന്നത്.
സ്ഥാപനങ്ങളെ തരം തിരിക്കുന്നതിനായി ഇന്റർനാഷണൽ ക്ലാസിഫിക്കേഷൻ സ്റ്റാൻഡേർഡ് (“ISIC4”) എന്ന മാനദണ്ഡമാണ് മൂന്ന് വർഷമായി ഉപയോഗിക്കുന്നത്. ഈ മാനദണ്ഡം ഉപയോഗിച്ച് സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന മേഖല, സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾ, പ്രസ്തുത സ്ഥാപനത്തിലെ ജീവനക്കാരുടെ എണ്ണം തുടങ്ങിയവ ഒരു നിർദ്ദിഷ്‌ട സമവാക്യം ഉപയോഗിച്ച് നിര്‍ണ്ണയിച്ച് വരുന്ന ഒന്നും രണ്ടും മൂന്നും വർഷങ്ങളിൽ പ്രസ്തുത സ്ഥാപനം ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുമെന്ന് നിര്‍ണ്ണയിക്കുന്നു.
പരിഷ്‌കരിച്ച നിതാഖാത്ത് പ്രകാരം സ്വകാര്യ സ്ഥാപനങ്ങൾ മൂന്നു വർഷത്തിനുള്ളിൽ സൗദിവൽക്കരണം ഘട്ടം ഘട്ടമായി നിശ്ചിത ശതമാനം ഉയർത്തൽ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. അല്ലാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ മാറ്റം വരികയും ഉയര്‍ന്ന വിഭാഗത്തില്‍ നിന്നും താഴെയുള്ള വിഭാഗങ്ങളിലേക്ക് പോവുകയും ചെയ്യും. പുതിയ പദ്ധതി പ്രകാരം ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിന് ആവശ്യമായ സമയം അനുവദിക്കുക എന്നതാണ് ഈ മൂന്ന് വര്‍ഷ സമയ പരിധിയുടെ ഉദ്ദേശം. ഈ സമയ പരിധിക്കുള്ളില്‍ നാല് ലക്ഷത്തോളം പുതിയ സ്വദേശി തൊഴിലവസരങ്ങളാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍:
മുകളില്‍ അഞ്ചാമത്ത ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്നത് പോലെ അഞ്ചു വിഭാഗങ്ങളായാണ് നിതാഖത് പദ്ധതി പ്രകാരം സ്വകാര്യ കമ്പനികളെ തരം തിരിച്ചിരിക്കുന്നത്. അതില്‍ ഏറ്റവും താഴെയായി കിടക്കുന്ന സ്ഥാപനങ്ങളാണ് ചുവന്ന വിഭാഗത്തിലുള്ള സ്ഥാപനങ്ങള്‍. മന്ത്രാലയം നിര്‍ദ്ടെഷിചിരിക്കുന്നതരത്തിലുള്ള നിബന്ധനകള്‍ പാലിക്കാന്‍ സാധിക്കാത്ത സ്ഥാപനങ്ങളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്.അത് കൊണ്ട് തന്നെ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം നല്‍കുന്ന ഉത്തേജന/പ്രോത്സാഹന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാകില്ല. മറിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവക്ക് ലഭ്യമായിരുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നഷ്ടമാകുകയും ചെയ്യുന്നു. സ്ഥാപനത്തിനും അതിലെ തൊഴിലാളികള്‍ക്കും താഴെ പറയുന്ന ആനുകൂല്യങ്ങള്‍ നിഷേധിക്കപെടുന്നു:
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് അതിലെ തൊഴിലാളികളുടെ വർക്ക് പെർമിറ്റ് പുതുക്കാൻ സാധിക്കില്ല.
- ഇത്തരം സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാൻ സാധിക്കില്ല.
- ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വിദേശ തൊഴിലാളികൾക്ക് വർക്ക് പെർമിറ്റ് നൽകാൻ സാധിക്കില്ല.
- ചുവന്ന വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വിസകൾക്ക് വേണ്ടി അപേക്ഷിക്കാന്‍ സാധിക്കില്ല.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിസ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കില്ല.
- സ്ഥാപനങ്ങളുടെ പുതിയ ശാഖകൾക്കോ പുതിയ സൗകര്യങ്ങൾക്കോ വേണ്ടി പുതിയ ഫയലുകൾ തുറക്കാൻ അനുവാദം ഉണ്ടായിരിക്കില്ല.
ഇളം പച്ച വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ (ലോ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ചുവന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളെ പോലെ മുഴുവന്‍ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നില്ല. നാമമാത്രമായ നിയന്ത്രണങ്ങളാണ് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും മന്ത്രാലയം ഏര്‍പ്പെടുത്തിയിട്ടുള്ളത്.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ തൊഴില്‍ വിസകൾക്കുള്ള അപേക്ഷകൾ സമര്‍പ്പിക്കാന്‍ സാധിക്കില്ല.
- ഈ സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രോഫഷനുകള്‍ മാറ്റാനുള്ള അനുവാദം നല്‍കിയിട്ടുണ്ട്. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്ന പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- കുറഞ്ഞ പച്ച വിഭാഗത്തിന് താഴെയുള്ള വിദേശ തൊഴിലാളികളുടെ സേവനങ്ങൾ കൈമാറാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ ലഭ്യമാകും.
- ഈ വിഭാഗത്തില്‍ പെടുന്ന സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ വിദേശ തൊഴിലാളിയുടെ അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (മിഡ് ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍)
ഇളം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങള്‍ക്ക് പുറമേ മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം നിതാഖാത് പദ്ധതി പ്രകാരം ലഭ്യമാക്കുന്നുണ്ട്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- സ്പെഷ്യലൈസ്ഡ് ആയിട്ടുള്ള പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളി ഫൈനല്‍ എക്സിറ്റ് വിസയില്‍ പോകുകയാണെങ്കില്‍ അതിനു പകരമായി പുതിയ വിസ (replacement visa) ലഭ്യമാകും.
കടും പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ (ഹൈ ഗ്രീൻ റേഞ്ച് സ്ഥാപനങ്ങള്‍):
ഇടത്തരം പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകുന്നതോടൊപ്പം മറ്റു ചില ആനുകൂല്യങ്ങള്‍ കൂടി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയം ലഭ്യമാക്കിയിട്ടുണ്ട്.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരം വിസ (replacement visa) ലഭ്യമാക്കും.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് അനുവാദമുണ്ട്.
- ഈ വിഭാഗത്തിലുള്ള സ്ഥാപനങ്ങളിലെ വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് മാറ്റം അനുവദിക്കില്ല.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
പ്ലാറ്റിനം റേഞ്ച് കമ്പനികൾ:
നിതാഖാത് പദ്ധതി പ്രകാരമുള്ള അഞ്ചു വിഭാഗങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് പ്ലാറ്റിനം വിഭാഗം.
- ലഭ്യമായിട്ടുള്ള പ്രൊഫഷനുകളില്‍ അനുവദിച്ചിട്ടുള്ള വിസകളുടെ ബാക്കിയുള്ള വിസകള്‍ക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കം.
- വിദേശികളായ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ സൗദി പൗരന്മാർക്ക് മാത്രമായി റിസര്‍വ് ചെയ്തിട്ടുള്ള പ്രൊഫഷനുകളിലേക്ക് ഒഴികെ മാറ്റം.
- ഫൈനൽ എക്സിറ്റ് വിസയിൽ പോകുന്ന വിദേശ തൊഴിലാളികള്‍ക്ക് പകരമായി വിസ (replacement visa) ലഭ്യമാക്കും.
- അവശേഷിക്കുന്ന ഇഖാമ കാലാവധി ആറു മാസത്തില്‍ കൂടുതല്‍ അല്ല എങ്കില്‍ വിദേശ തൊഴിലാളിയുടെ വർക്ക് പെർമിറ്റ് പുതുക്കാന്‍ അനുവാദം നല്‍കും.
- മറ്റു നിതഖാത് വിഭാഗങ്ങളില്‍ നിന്നും തൊഴിലാളികളെ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുവാദം ലഭ്യമാണ്.
- വിവരങ്ങള്‍ നിതാഖാത് പദ്ധതിയില്‍ പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യപ്പെടുന്നു.
സൗദി പൗരന്മാര്‍ക്ക് മിനിമം വേതനം
നിതാഖാത് പദ്ധതി പ്രകാരം വിവിധ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ക്ക് വിവിധ തരം ആനുകൂല്യങ്ങളും പരിമിതികളും ലഭ്യമാകുമ്പോള്‍ മുകളില്‍ പറഞ്ഞ പോലെ ഒരു സൗദി പൗരന് നിര്‍ദ്ദിഷ്ട തുക അടിസ്ഥാന ശമ്പളമായി ലഭിക്കുന്നു എന്നതാണ് സ്വദേശി പൗരന്മാരെ സംബന്ധിച്ചിടത്തോളം ഈ പദ്ധതിയുടെ ഹൈലൈറ്റ്. ആനുകൂല്യങ്ങളും പരിമിതികളും സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകുമ്പോള്‍ തങ്ങളുടെ പൗരന്മാരുടെ ജീവിത നിലവാരം ഉറപ്പു വരുത്തുന്നതിനുള്ള അടിസ്ഥാന ശമ്പളം ഉറപ്പു വരുത്തുന്ന രീതിയാണ് മന്ത്രാലയത്തിന്റെ നിതഖാത് പദ്ധതിയെ സ്വദേശി പൗരന്മാര്‍ക്ക് ഇടയില്‍ ജനപ്രിയമാക്കി തീര്‍ക്കുന്നത്.
നിതാഖാത് പദ്ധതി പ്രകാരം സ്ഥാപനങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സൗദി പൗരന്റെ അടിസ്ഥാന പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 4,000 റിയാൽ എന്ന് നിജപ്പെടുത്തിയിട്ടുണ്ട്. മുന്‍പ് ഈ തുക 3000 റിയാൽ ആയിരുന്നു എങ്കിലും വിവധ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സമീപ മാസങ്ങളിലാണ് ഈ തുകയില്‍ മന്ത്രാലയം വര്‍ദ്ധന ഏര്‍പ്പെടുത്തിയത്.
എങ്കിലും ഈ നിബന്ധനയില്‍ പ്രത്യക്ഷമായി ചെറിയ തരത്തിലുള്ള ഇളവ് മന്ത്രാലയം നല്‍കുന്നുണ്ട് എങ്കിലും നിതാഖാത് പ്രകാരമുള്ള പൂര്‍ണ്ണമായ ആനുകൂല്യം ലഭിക്കണമെങ്കില്‍ ഈ നിബന്ധന പൂര്‍ണ്ണമായും പാലിക്കണം എന്നത് മിനിമം വേതനതോട് കൂടി സ്വദേശി പൗരന്മാരെ തങ്ങളുടെ സ്ഥാപനങ്ങളില്‍ നിയമിക്കാന്‍ പരോക്ഷമായി സ്വകാര്യ സ്ഥാപനങ്ങളെ നിര്‍ബന്ധിതരാക്കുന്നു.
അതായത് 4000 റിയാലില്‍ കുറവ് ശമ്പളത്തിനും സ്ഥാപനങ്ങള്‍ക്ക് സ്വദേശി തൊഴിലാളികളെ നിയമിക്കാന്‍ അനുവാദമുണ്ട്. അന്നാല്‍ അതിനു ആനുപാതികമായി പദ്ധതിയില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കും കുറവുണ്ടാകും. അതായത് 4000 റിയാലിൽ താഴെയുള്ള ശമ്പളം നല്‍കി നിയമിക്കുന്ന ഒരു സ്വദേശി തൊഴിലാളിയെ നിതാഖാത് പദ്ധതി പ്രകാരം പകുതി തൊഴിലി ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പാർട്ട് ടൈം തൊഴിലാളികളുടെ കാര്യത്തിലും ഈ നിബന്ധന ബാധകമാണ്. മാസത്തില്‍ 168 മണിക്കൂറിൽ കുറയാത്ത സേവനം പൂർത്തിയാക്കിയ തൊഴിലാളിയെ (ഫ്ലക്സിബിള്‍ അവേഴ്സ്) സൗദി തൊഴിലാളിയുടെ 1/3 ആയി കണക്കാക്കും.
എന്നാല്‍ വികലാംഗരായ സ്വദേശി തൊഴിലാളികളുടെ കാര്യത്തില്‍ വലിയ ഇളവാണ് മന്ത്രാലയം നല്‍കുന്നത്. 4000 റിയാലില്‍ കുറയാത്ത ശമ്പളത്തില്‍ ഒരു സ്വദേശിയായ വികലാംഗ തൊഴിലാളിയെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിതാഖാത് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ക്കായി ഒരു തൊഴിലാളിയെ 4 തൊഴിലാളികളായി കണക്കാക്കും. ഇതിലൂടെ അംഗ പരിമിതരായ തങ്ങളുടെ പൗരന്മാരുടെ തൊഴില്‍ ലഭ്യതയും അവര്‍ക്ക് നിര്‍ദ്ദിഷ്ട ജീവിത സാഹചര്യവും ഉറപ്പു വരുത്താന്‍ മന്ത്രാലയത്തിന് നിതാഖാത് പദ്ധതിയിലൂടെ സാധിക്കുന്നു.
ഇതൊക്കെയാണ് നിതാഖാത് പദ്ധതിയെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍. നിങ്ങളെ സംബന്ധിച്ച് വിസ ഉന്നത തസ്തികയില്‍ ഉള്ളതായതിനാല്‍ കുറച്ച് അപകട സാധ്യതയും ഇല്ലാതില്ല. കാരണം പലപ്പോഴും പ്രധാന തസ്തികകളാണ് സൗദിവല്ക്കരണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്. വിദേശികള്‍ ധാരാളമായി ജോലി ചെയ്യുന്ന താഴ്ന്ന തസ്തികകള്‍ അധികമായി ഉള്‍പ്പെടുത്താറില്ല. നിങ്ങളുടെ തസ്തിക ഏതാണെന്ന് വ്യക്തമായി ചോദ്യത്തില്‍ ഉള്‍പ്പെടുത്താതിനാല്‍ അതിനെ കുറിച്ച് കൃത്യമായി പറയാനും സാധിക്കില്ല.
മറുപടി നല്‍കിയത്:

അഡ്വ.ഷിയാസ് കുഞ്ഞിബാവ. ലീഡ് പാര്‍ട്ണര്‍, എസ്.കെ അസോസിയേറ്റ്സ്. (ദുബായ്. റിയാദ്. ഡല്‍ഹി. കൊച്ചി)
LATEST
എം എസ് എഫിന് രാജ്യ തലസ്ഥാനത്ത് ദേശീയ കമ്മിറ്റി ഓഫീസ്. ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കലും ശക്തിപ്പെടുത്തലും ലക്‌ഷ്യം

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി ഘടകമായ എം.എസ്.എഫിന്റെ പ്രവര്‍ത്തന ചരിത്രത്തില്‍ പുതിയ ഒരധ്യായം എഴുതി ചേര്‍ത്തു കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന ദേശീയ സമ്മേളനം സമാപിച്ചത്.
സംസ്ഥാന പ്രതിനിധികള്‍, കേന്ദ്ര സര്‍വ്വകലാശാലാ പ്രതിനിധികള്‍, മുസ്‌ലിം ലീഗ് ദേശീയ നേതാക്കള്‍, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണര്‍, ആക്റ്റിവിസ്റ്റുകള്‍ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത സമ്മേളനം വന്‍ വിജയമായതോടൊപ്പം തന്നെ എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ പുതിയ ആസ്ഥാനം പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
മുസ്‌ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് പുതിയ ദേശീയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തത്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര, സംസ്ഥാന സര്‍വ്വകലാശാലകളിലും പതിറ്റാണ്ടുകളായി എം എസ് എഫിന്റെ പ്രവര്‍ത്തനം നടക്കുന്നുണ്ടങ്കിലും ദേശീയ കമ്മറ്റി യാഥാര്‍ഥ്യമായത് 2016ലാണ്. ദേശീയ തല പ്രവര്‍ത്തനങ്ങള്‍ എകോപിപ്പിക്കുകയും പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കുകയും ചെയ്യുക എന്ന ലക്‌ഷ്യം മുന്‍നിറുത്തി 2016 ഡിസംബര്‍ 17 ന് പാലക്കാട് വെച്ചാണ് എം എസ് എഫിന് ഒരു ദേശീയ കമ്മറ്റി രൂപീകരിക്കുന്നത്. തുടര്‍ന്നാണ് പ്രവര്‍ത്തനം ദേശീയ തലത്തിലേക്ക് വ്യാപിപിക്കുന്നത്.
നിലവില്‍ രാജ്യത്തെ 13 സംസ്ഥാനങ്ങളിലും, വിവിധ കേന്ദ്ര- സംസ്ഥാന സര്‍വ്വകലാശാലകളിലും എം എസ് എഫ് പ്രവര്‍ത്തനം സജീവമാണ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്കുന്ന മഹത്തായ ദൗത്യമാണ് എം എസ് എഫ് ദേശീയ കമ്മിറ്റി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്.
പൗരത്വ ഭേദഗതി നിയമവും, വിദ്വേഷ പ്രസംഗങ്ങളും, ആള്‍ക്കൂട്ട കൊലപാതകങ്ങളും, വസ്ത്രവിവേചനങ്ങളുമെല്ലാം കൊണ്ട് അപരവത്കരിക്കപ്പെടുന്ന കാലത്ത് വിദ്യാഭ്യാസം കൊണ്ട് കരുത്തരായി മാറുക എന്നതാണ് പ്രതിരോധമാര്‍ഗം. എം എസ് എഫ് ആ ദൗത്യ നിര്‍വ്വഹണത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ ഉണര്‍ത്തുന്നത്. അതോടൊപ്പം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടിരുന്ന മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കടന്നു വരാനുള്ള ആത്മവിശ്വാസം സൃഷ്ടിക്കുക എന്ന ദൗത്യവും എം എസ് എഫ് വിജയകരമായി തന്നെ തുടര്‍ന്ന് പോരുകയാണ്.

മുഹമ്മദ് അഷറഫ് എം എസ് എഫ് ദേശീയ കമ്മിറ്റി പ്രസിഡന്റ് ടി.പി. അഷറഫ് അലിയോടൊപ്പം
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണ ഘടന വിഭാവനം ചെയ്തിട്ടുള്ള അവസര സമത്വവും സാമൂഹിക നീതിയും പോലുള്ള അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും അവകാശങ്ങള്‍ ക്രിയാത്മകമായി ഉപയോഗിക്കാനും സംഘടിതരായി രാഷ്ട്രീയ ശക്തിയായി നിലനിന്ന് അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുക എന്നതാണ് വര്‍ത്തമാന കാലഘട്ടത്തില്‍ വിദ്യര്‍ത്ഥി സമൂഹത്തിന്റെയും ആവശ്യം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രവും, സംഘടിത രാഷ്ട്രീയ ശക്തിയുടെ പ്രസക്തിയും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക്, വിശിഷ്യാ മുസ്ലിം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കി അത്തരത്തിലുള്ള സംവാദങ്ങള്‍ക്ക് ശക്തി പകരുകയാണ് ‘വിദ്യാഭ്യാസം, വിമോചനം, ശാക്തീകരണം’ എന്ന മുദ്രാവാക്യത്തിലൂടെ എം എസ് എഫ് നിര്‍വ്വഹിക്കുന്നത്.
രാജ്യതലസ്ഥാനത്ത് തന്നെ പുതിയ പുതിയ ദേശീയ കമ്മിറ്റി ഓഫീസ് സ്ഥാപിതമായതോടെ ദേശീയ തലത്തില്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനും എം എസ് എഫിന് സാധിക്കുമെന്നാണ് പുതിയ നേതൃത്വം കരുതുന്നത്. അതോടൊപ്പം തന്നെ ഇന്ത്യയിലെ മുസ്‌ലിം സമുദായത്തിന് വരും കാലത്തേക്കുള്ള നേതൃത്വത്തെ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം നിര്‍വ്വഹിക്കാനും എം എസ് എഫ് ദേശീയ കമ്മിറ്റിക്ക് സാധിക്കുമെന്നും നേതൃത്വം പ്രത്യാശിക്കുന്നു.
മുഹമ്മദ് അഷറഫ്
ന്യൂ ഡല്‍ഹി.